12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

Thursday, August 26, 2010

രാഷ്ട്രം സമരകേരളത്തിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു: മേധാ പട്കർ

മേധാ പട്ക്കര്‍




















പശ്ചിമഘട്ടവും അറബിക്കടലും അതിരിടുന്ന ചെറുതെങ്കിലും സമൃദ്ധസുന്ദരമായ കേരളത്തിന്റെ തീരദേശത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുനാമിത്തിരകള്‍ ആഞ്ഞടിച്ചു. അതിന്റെ ആഘാതത്തില്‍ നിന്ന് കര കയറാന്‍ സാധിച്ചിരിക്കാമെങ്കിലും രാജ്യം മുഴുവനായും വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും രാക്ഷസത്തിരകളുടെ ആക്രമണത്തില്‍ നിന്ന് കേരളവും സുരക്ഷിതമല്ല. ഓരോ പുഴയും ഓരോ തുണ്ട് കൃഷിഭൂമിയും അവശേഷിക്കുന്ന കാടുകളും ധാതുഖനിജങ്ങളും ജലവിഭവങ്ങളുമടക്കം പരമ്പരകളായി നാം കാത്തുസൂക്ഷിച്ചിരുന്ന പൂര്‍വ്വികസ്വത്തുക്കളെല്ലാം തന്നെ വിപണിയുടെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുകയാണ്. വിപണിയുടെ ഈ കടന്നുകയറ്റം ജൈവവ്യവസ്ഥിതിയെയും പ്രകൃതിയെയും തലമുറകളായി കാത്തു പുലരുന്ന ദേശജനതയെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് തള്ളിപ്പുറത്താക്കുക മാത്രമല്ല, മുഴുവന്‍ ജൈവവ്യൂഹത്തെയും തകര്‍ത്തെറിയുക കൂടിയാണ് ചെയ്യുന്നത്. പ്രകൃതിവിഭവങ്ങളോടൊപ്പം സാംസ്കാരിക അന്തരീക്ഷവും ഭീഷണി നേരിടുന്നു.

പശ്ചിമഘട്ടത്തിലെ തരളഹരിതക്കടലിനും അറബിക്കടല്‍ത്തീരത്തെ മണല്‍പ്പരപ്പിനുമിടയില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനതയുടെ പൈതൃകം കിണറുകളിലെ മധുരവും ശുദ്ധവുമായ വെള്ളവും പാടവും കുളങ്ങളും തെങ്ങിന്‍തോപ്പുകളും കണ്ടല്‍വനങ്ങളുമൊക്കെയാണ്. ഈ പൈതൃകസ്വത്തുക്കളെല്ലാം തന്നെ ഇന്ന് വിപണിയുടേ കടന്നുകയറ്റത്തില്‍പ്പെട്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വടക്കന്‍ കേരളത്തിലെ ആദിവാസികള്‍ മുതല്‍ തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ വരെ മുഴുവന്‍ ജനതയുടെയും അടിസ്ഥാനജീവനോപാധികളെപ്പോലും വലിയൊരളവില്‍ കവര്‍ന്നെടുക്കുന്നതിലും കയ്യടക്കുന്നതിലും കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

എന്നാല്‍ ഇതിനെതിരെ ജനാധിപത്യപരവും സമാധാനപരവും എന്നാല്‍ ശക്തവുമായ പ്രതിരോധം ചമയ്ക്കുന്നതിലൂടെ ജനകീയമുന്നേറ്റങ്ങള്‍ പുതിയ വഴികള്‍ തുറക്കുകയാണ്.

ഈ ചെറിയ സംസ്ഥാനത്ത് നടക്കുന്ന ചെറുതും ശക്തവുമായ ഇത്തരം പ്രതിരോധസമരങ്ങള്‍ക്കും അതിന്റെ തനിമയുണ്ടെന്ന് പറയാതെ വയ്യ. ചെറുസമൂഹങ്ങളില്‍ ഊന്നിയുള്ളതും ജീവിക്കുന്ന പ്രകൃതിയുമായി നേരിട്ട് ജൈവബന്ധമുള്ള മനുഷ്യര്‍ നയിക്കുന്നതുമായ യഥാര്‍ത്ഥ സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളാണ് അവ. പുഴയില്‍ നിന്ന് മണലൂറ്റുമ്പോള്‍ ജനം ഉണരുകയും അതിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും. കുട്ടനാട്ടിലെ നെല്‍വയലുകളില്‍ കയ്യേറ്റം നടക്കുമ്പോള്‍ അവര്‍ എഴുന്നേറ്റുനിന്ന് ചോദ്യങ്ങളുതിര്‍ക്കും. ഇത്തരം ചെറുസമരങ്ങള്‍ക്കിടയില്‍ നിന്നും കൊക്കക്കോള പോലുള്ള അന്താരാഷ്ട്ര ഭീമന്മാര്‍ക്കെതിരെയുള്ള മഹാസമരങ്ങളും പൊട്ടിപ്പുറപ്പെടും. ഒരു ചെറുപ്രദേശത്തെ രക്ഷിച്ചെടുക്കാനുള്ള സമരം മാത്രമായിരുന്നില്ല അത്. ഗ്രാമസഭയുടെ സ്വയംശാക്തീകരണത്തിലൂടെ ജനാധിപത്യത്തെ ഊട്ടിയുറപ്പിക്കുന്ന മഹത്തായ യത്നം കൂടിയായിരുന്നു അത്. പെരുമാട്ടി പഞ്ചായത്ത് സമരം തുടര്‍ന്നുകൊണ്ടു പോകുമ്പോള്‍ പുറമേയ്ക്ക് ദുര്‍ബലരെന്ന് തോന്നിക്കുന്ന ഇരവാള ആദിവാസി സമൂഹം അവരുടെ ശക്തി തെളിയിക്കുകയാണ്. കൊക്കക്കോള ഫാക്ടറി പൂട്ടിക്കിടക്കുന്നു. മലിനീകരണത്തെയും നഷ്ടപരിഹാരത്തെയും കുറിച്ച് പഠിക്കാന്‍ സമിതികളെ നിശ്ചയിക്കാന്‍ രാഷ്ട്രീയ നേതൃത്വം നിര്‍ബന്ധിതരാവുന്നു. കാര്യമായ വിഭവശേഷിയൊന്നുമില്ലാത്ത ആദിവാസികളുടെ സമരം സത്യാഗ്രഹത്തിന്റെ സന്ദേശം വിളിച്ചോതിക്കൊണ്ട് മൂവായിരം ദിവസം പിന്നിടുന്നു.

തേയിലക്കൃഷിക്കും മറ്റ് പ്ലാന്റേഷനുകള്‍ക്കും വേണ്ടി പിടിച്ചെടുക്കുകയും അന്യാധീനപ്പെടുകയും ചെയ്ത സ്വന്തം ഭൂമിയ്ക്കുവേണ്ടി, ചരിത്രപരമായ അനീതികള്‍ക്കെതിരെ, കോര്‍പ്പറേറ്റ് ധനതത്വത്തിന്റെ വെല്ലുവിളികള്‍ക്കെതിരെ ആദിവാസികള്‍ ഉയിര്‍ത്തുവന്നു. അവര്‍ തങ്ങളുടെ മണ്ണ് തിരിച്ചുചോദിച്ചു. അധികാരികളുടെ ഗോപുരവാതിലുകളിലേക്ക് വിട്ടുവീഴ്ചയില്ലാത്ത സമരവുമായി അവര്‍ പടനയിച്ചെത്തി. അവഗണിതരും ഭൂരഹിതരുമായി മൌനം പൂണ്ടിരിക്കാന്‍ ദലിതര്‍ക്കും കഴിയുമായിരുന്നില്ല. അവകാശഭൂമിയ്ക്കായി അവരും സമരമുഖം തുറന്നു. ടോമിനും ഡിക്കിനും ഹാരിസണിനും വേണ്ടി സര്‍ക്കാര്‍ പതിച്ചുകൊടുത്ത ഭൂമികളിലേക്ക് അവര്‍ കടന്നുചെന്നു. ചെങ്ങറ ചരിത്രസമരമായി. വിദേശയാനങ്ങളുടെ കടന്നുകയറ്റത്തിനെതിരെ ജനാധിപത്യപരമായി പ്രക്ഷോഭം നടത്തിയ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ പരമ്പരാഗത മത്സ്യബന്ധനഗ്രാമങ്ങളുടെ വേരുപിഴുതെറിയുന്ന തീരമണല്‍ഖനനത്തിനെതിരെ അതിജീവനപ്പോരാട്ടത്തിലാണ്.

പ്രാദേശിക ജനതയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ഇത്തരം നിരവധി പ്രതിരോധങ്ങളുടെ തുടര്‍ച്ചയായി ജനങ്ങളുടെ രാഷ്ട്രീയം കേരളത്തില്‍ ഉരുവം കൊള്ളുകയാണ്. നവലിബറല്‍ ധനതത്വശാസ്ത്രത്തിന്റെ ആകര്‍ഷണത്തില്‍പ്പെട്ടുപോയ ഇടതുപക്ഷത്തില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ നവഇടതുപക്ഷദര്‍ശനങ്ങളുടെ ഒരു അലതന്നെ ഉയര്‍ന്നുവരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ ജൈവ കൃഷിയിലേക്ക് തിരിയുന്നു. സ്വയം ഉല്പാദനത്തിലൂടെ സ്വരാജിലേക്കും പിന്നീട് സ്വയം ചികിത്സയിലേക്കും അവര്‍ മുന്നേറുന്നു. വമ്പന്‍ പദ്ധതികളോടുള്ള എതിര്‍പ്പില്‍ നിന്ന് ജീവിതശൈലി നേരിടുന്ന വെല്ലുവിളികളെയും അവര്‍ അഭിസംബോധന ചെയ്യുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവയുടെ ചെറുവൃത്തങ്ങളില്‍ ഒതുങ്ങി നിന്നില്ല. ചെറുതും ശക്തവുമായ മറ്റ് ഗ്രൂപ്പുകളിലേക്കും അവയുടെ സ്വാധീനം പരക്കുകയും പടരുകയും ചെയ്തു. ബദല്‍ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നിവയില്‍ തുടങ്ങി യുവാക്കള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും പരമ്പരാഗത ഇടതുപക്ഷം ഉയര്‍ത്തിയ നേതൃമാതൃകയില്‍നിന്ന് വ്യത്യസ്തമായി യുവനേതാക്കളുടെ പുതിയ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും (ഈ മാറ്റം വ്യാപകമോ പ്രകടമോ അല്ലെങ്കില്‍പ്പോലും) ഇത് നിര്‍ണായകമായി. മൂല്യാധിഷ്ഠിത ജീവിതം, പ്രകൃതിജീവനം തുടങ്ങിയ ആദര്‍ശങ്ങളിലുറച്ചു പ്രവര്‍ത്തിക്കുന്ന യുവ ആക്ടിവിസ്റ്റുകളും അവരുടെ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ജനമനസ്സുകളില്‍ പതുക്കെയാണെങ്കിലും സ്വാധീനമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ‘കേരളീയം’ പോലുള്ള ബദല്‍ പ്രസിദ്ധീകരണങ്ങളും ജനകീയ ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ബദല്‍ കേന്ദ്രങ്ങളും ബദല്‍ ഉല്പന്ന-നിര്‍മ്മാണ-വിതരണ കേന്ദ്രങ്ങളും സാധാരണക്കാര്‍ക്കു മാത്രമല്ല ജീവിതശൈലി സംബന്ധിച്ച ധര്‍മ്മസങ്കടങ്ങള്‍ അലട്ടുന്ന മധ്യവര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന രാഷ്ട്രീയ മൂല്യബോധങ്ങളോട് നീതി പുലര്‍ത്തുന്ന ജീവിതശൈലി പിന്തുടരാന്‍ വലിയൊരളവുവരെ സാധിക്കുന്ന തരത്തിലുള്ള സഹായകസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വഴിയും ലക്ഷ്യവും തെരഞ്ഞെടുക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്.

കേരളത്തിലെജനകീയ സമരങ്ങള്‍ സായുധമാര്‍ഗ്ഗം സ്വീകരിച്ചുവെന്ന് ആര്‍ക്കും ആരോപിക്കാന്‍ കഴിയില്ല. വന്‍കിട എന്‍.ജി.ഒ.കള്‍ക്ക് കളംനിറഞ്ഞാടാനുള്ള അവസരവും ഇവിടെ ഉണ്ടായിട്ടില്ല എന്ന് ആരും സമ്മതിക്കും. അതേ സമയം തന്നെ ജനകീയ സമരങ്ങള്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുവെന്ന സത്യം ആര്‍ക്കും നിഷേധിക്കാനുമാവില്ല. കോര്‍പ്പറേറ്റ് സ്വാധീനത്തിലകപ്പെട്ട മുഖ്യധാരാരാഷ്ട്രീയത്തിനും സ്വകാര്യവല്‍ക്കരണത്തിനും ബദലായി ജനകീയ വീക്ഷണം ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും ഈ സമരങ്ങള്‍ക്ക് വലിയൊരളവുവരെ സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ മാത്രമല്ല, വികസനവും ജനജീവിതവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളിലും ജനകീയ ഉയിര്‍പ്പുകള്‍ നിര്‍ണായകമാവുന്നുണ്ട്. കേരളത്തെ രണ്ടായി പകുക്കുന്ന എക്സ്പ്രസ് ഹൈവേയ്ക്കെതിരെയും, ദേശീയപാതാ വികസനത്തിനായുള്ള കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെയും നടന്ന സമരങ്ങള്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുപ്പിക്കുന്നതില്‍ വിജയിച്ചു. കിനാലൂര്‍, എന്‍ഡോസള്‍ഫാന്‍‍, അതിരപ്പിള്ളി എന്നീ സമരമുഖങ്ങളും ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നില്‍ രാഷ്ട്രീയാധികാരത്തിന് മുട്ടുമടക്കേണ്ടിവന്നതിന് ഉദാഹരണങ്ങള്‍. ഇവിടെയെല്ലാം പദ്ധതികള്‍ ഉപേക്ഷിക്കുന്നതിനോ പുന:പരിശോധിക്കുനതിനോ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

അഴിമതിയുടെ രാഷ്ട്രീയം ഇപ്പോള്‍ സാമ്പത്തിക അഴിമതിയില്‍ മാത്രമൊതുങ്ങുന്നില്ല. പ്രകൃതിവിഭവങ്ങളുടെ ധൂര്‍ത്തും വിനാശകാരികളായ സാങ്കേതികവിദ്യകളും അളവില്ലാത്ത ലാഭത്വരയുമെല്ലാം അടിയന്തിരമായി തടയപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ നമുക്ക് മുന്നിലുള്ള വെല്ലുവിളി വളരെ വലുതാണ്. സമരപാത ദീര്‍ഘവും ദുര്‍ഘടവുമാണ്. ഒറ്റപ്പെട്ട സമരങ്ങള്‍ കൊണ്ടുമാത്രം അത് സാധിക്കില്ല. ജനകീയ സമരങ്ങളുടെ ഐക്യപ്പെടലിലൂടെ മാത്രമെ ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയൂ. നമ്മുടെ സഹോദരങ്ങളെ മാത്രമല്ല, ജനാധിപത്യത്തെക്കൂടി കൊലയ്ക്ക് കൊടുക്കുന്ന ആസുരതയുടെയും അക്രമത്തിന്റെയും നടുവില്‍ പുതിയ തന്ത്രങ്ങളിലൂടെ മാത്രമെ സമാധാനപ്രസ്ഥാനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. അതുകൊണ്ടുതന്നെ കേരളത്തിന്റെ പ്രകൃതിയേയും സംസ്കാരത്തേയും ജനതയേയും രക്ഷിക്കുന്നതിനായി നമുക്ക് ഒന്നിച്ചു നില്‍ക്കേണ്ടിയിരിക്കുന്നു. വെല്ലുവിളികള്‍ക്കുമുമ്പില്‍ പകച്ചു നില്‍ക്കുന്ന രാഷ്ട്രം സമരകേരളത്തില്‍ നിന്ന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നുണ്ട്.

തൃശ്ശൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘കേരളീയം’ മാസിക ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം സംഘടിപ്പിച്ച സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ മേധാ പട്കര്‍ എഴുതിയ ലേഖനമാണിത്. ലേഖനം ഇംഗ്ലീഷില്‍ നിന്ന് പരിഭാഷപ്പെടുത്തിയത് കെ. ആര്‍. രണ്‍ജിത്ത്