12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Monday, November 22, 2010

കോൺഗ്രസ് സന്തോഷിക്കാൻ വരട്ടെ

തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ, പ്രത്യേകിച്ചും കോൺഗ്രസിന്റെ, പ്രകടനം സൂക്ഷ്മമായി പരിശോധിക്കുന്ന, ഇംഗ്ലീഷിലുള്ള എന്റെ ലേഖനം ഇന്ന് ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസ് (ഐ.എ.എൻ.എസ്) വിതരണം ചെയ്യുകയുണ്ടായി.

ഇത് Kerala Letter ബ്ലോഗിൽ വായിക്കാവുന്നതാണ്.

Wednesday, November 17, 2010



ഇ-മെയിൽ ആയി ലഭിച്ച ഒരു സന്ദേശമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സന്ദേശം ഫോർവേഡ് ചെയ്തതിനാണ് മൊയ്തു എന്നൊരാൾക്കെതിരെ പിണറായി വിജയന്റെ പരാതിയിന്മേൽ സൈബർ പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇതിനെതിരെയും വേണമെങ്കിൽ പരാതി കൊടുക്കട്ടേയെന്ന് കരുതിയാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
--ബി.ആർ.പി.ഭാസ്കർ

Monday, November 15, 2010

ഇടതുകാലിൽ നിന്ന് വലതുകാലിലേക്ക്


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ട് കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതിയ ലേഖനത്തിന്റെ മൂലരൂപം വായന ബ്ലോഗിൽ കൊടുത്തിട്ടുണ്ട്.

--ബി. ആർ.പി. ഭാസ്കർ

Monday, November 8, 2010

ഇനി എല്ലാവരുടെയും ശ്രദ്ധ സൽഭരണത്തിലാകട്ടെ

ബി.ആർ.പി. ഭാസ്കർ

അന്തരിച്ച കവി അയ്യപ്പന്റെ കീശയിൽ നിന്ന് വേട്ടയാടപ്പെടുന്ന മൃഗത്തിന്റെ കഥ പറയുന്ന ഒരു കവിത ലഭിച്ചിരുന്നു. പാഞ്ഞുവരുന്ന അമ്പിൽ നിന്ന് രക്ഷപ്പെടാനായി ഓടിയ മൃഗം പാറയിൽ പ്രവേശിച്ചപ്പോൾ മറ്റൊന്നിന്റെ ഇരയായിത്തീരുന്നു. ഒരു മുന്നണിയിൽ നിന്ന് നിന്ന്) പ്രാണനും കൊണ്ട് ഓടി, മറ്റൊന്നിന്റെ ഗർജ്ജനം സ്വീകരിച്ച് ഇരയാകുന്ന രാഷ്ട്രീയ കേരളത്തിന്റെ കഥയല്ലേ അയ്യപ്പൻ കുറിച്ചിട്ടത്? മരണപ്പാച്ചിലിനിടയിൽ മറ നൽകാൻ ഒരു മരവും ഉണ്ടായിരുന്നില്ലെന്നും തന്റെ രുചിയോർത്ത് കൊതിയോടെ അഞ്ചെട്ടു പേർ ഇരിക്കുന്നുണ്ടായിരുന്നെന്നും മാൻ‌പേട ഓർക്കുന്നുണ്ട്. അതും എത്ര ശരി! ഒരർത്ഥത്തിൽ ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ അനുഭവം അല്പം വ്യത്യസ്തമായിരുന്നു. മറ നൽകാൻ ഇത്തവണ ഒരു മരമുണ്ടായിരുന്നു. മുന്നണികൾ പിന്തുടരുന്ന ജനവിരുദ്ധ നിലപാടുകൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരത്തിലേർപ്പെട്ടിരിക്കുന്ന സമിതികളും അധികാര രാഷ്ട്രീയത്തിൽ അർഹമായ സ്ഥാനം നിഷേധിക്കപ്പെടുന്ന പിന്നാക്ക ദലിത് വിഭാഗങ്ങളുടെ സ്വതന്ത്ര സംഘടനകളും ചേർന്നാണ് ആ മറ തീർത്തത്.

അവരിൽ പലരും ജനകീയ ഐക്യവേദി തയ്യാറാക്കിയ 12 ഇന പൊതു പരിപാടി അംഗീകരിച്ചിരുന്നു. വോട്ടെണ്ണൽ തുടങ്ങുന്നതിനു മുമ്പാണ് ഈ വരികൾ എഴുതുന്നത്. തെരഞ്ഞെടുപ്പുഫലം അറിവായിട്ടില്ലാത്തതിനാൽ വേട്ടയാടപ്പെടുന്ന ജനങ്ങൾ ആ മറ എത്രമാത്രം പ്രയോജനപ്പെടുത്തിയെന്ന് പറയാനാകുന്നില്ല. അതേസമയം ഒരു പുതിയ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാൻ പുതിയ സാമൂഹിക ശക്തികൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പറയാനാകും.

നേരത്തെ മദ്ധ്യവർഗ്ഗം, പ്രത്യേകിച്ചും നഗരവാസികൾ, ലോക് സഭയിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ എടുക്കുന്നത്ര താല്പര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എടുത്തിരുന്നില്ല. തങ്ങളെ ബാധിക്കുന്ന നിയമങ്ങൾ ഉണ്ടാക്കാൻ ഈ സ്ഥാപനങ്ങൾക്കാവില്ലെന്നതാണ് അവരുടെ താല്പര്യം കുറയാനുള്ള ഒരു കാരണം. പഞ്ചായത്തുകളിലൂടെ വിതരണം ചെയ്യപ്പെടുന്ന ആനുകൂല്യങ്ങൾക്ക് അർഹരല്ലാത്തതുകൊണ്ട് അവ ആരു ഭരിക്കുന്നുവെന്നത് അവർക്കൊരു പ്രശ്നമല്ലെന്നതാണ് പോളിങ് ശതമാനം കുറയാനുള്ള മറ്റൊരു കാരണം. കഴിഞ്ഞ തവണ രേഖപ്പെടുത്തിയതിനേക്കാൾ പത്തോ പതിനഞ്ചോ ശതമാനം പോയിന്റ് കൂടുതൽ വോട്ടുകൾ ഇത്തവണ പോൾ ചെയ്‌തെന്നാണ് ആദ്യകണക്കുകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ പ്രകടമായ വർദ്ധിച്ച ജനതാല്പര്യം തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ പ്രവർത്തനത്തിലേക്ക് എങ്ങനെ വ്യാപിക്കാമെന്നാണ് ഇനി നാം ചിന്തിക്കേണ്ടത്.

ജനകീയ ഐക്യവേദി മുന്നോ‍ട്ടുവെച്ച പരിപാടിയിലെ പ്രധാന ഇനം തദ്ദേശ ഭരണം കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്നതാണ്. ഏതാനും കൊല്ലങ്ങളായി ഈ തെരഞ്ഞെടുപ്പുകളിലും പാർട്ടി അടിസ്ഥാനത്തിൽ മത്സരിക്കുന്ന മുന്നണികൾക്ക് സ്വാഭാവികമായും ആ ആശയം സ്വീകാര്യമായില്ല. അവർ ഇന്നത്തെ മുന്നണി സംവിധാനമല്ലാതെ മറ്റൊന്ന് കേരളത്തിൽ സാദ്ധ്യമല്ലെന്ന ധാരണ പരത്തിയിട്ടുള്ളതുകൊണ്ട് പലരും ആ വാദം ഏറ്റുപിടിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നണി മതിൽക്കെട്ടുകൾ ഭേദിച്ച് ഘടകകക്ഷികൾ പതിവായി ഉണ്ടാക്കുന്ന കൂട്ടുകെട്ടുകൾ ഈ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. അത്തരം കൂട്ടുകെട്ടുകൾ ഇത്തവണയും പലയിടങ്ങളിലുമുണ്ടായി. എങ്ങനെയും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള അടവുകളുടെ ഭാഗമായി അതിനെ കാണാം. തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് നീതിപൂർവ്വകമായ തദ്ദേശ ഭരണം സാദ്ധ്യമാക്കാൻ എല്ലാ പാർട്ടികളും തയ്യാറാകണം. കക്ഷിബന്ധങ്ങൾ ഒഴിവാക്കേണ്ട ആവശ്യമില്ല. എന്നാൽ പാർട്ടി അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് മതിയാക്കണം. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അവരെ നിർത്തിയ പാർട്ടികളുടെയോ സംഘടനകളുടെയോ മാത്രം പ്രതിനിധികളല്ല, പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധികളാണ്. ആ നിലയ്ക്ക് കക്ഷിതാല്പര്യങ്ങൾക്ക് അതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ചുമതല അവർക്കുണ്ട്. ഈ വസ്തുത അംഗീകരിക്കാൻ മുന്നണികൾ, പ്രത്യേകിച്ചും അവയെ നയിക്കുന്ന വലിയ കക്ഷികൾ, തയ്യാറാകണം.

ഓരോ തദ്ദേശസ്ഥാപങ്ങളിലെയും പുതിയ ഭരണസമിതി അംഗങ്ങളിൽ പകുതിയോ അതിലധികമോ ഇപ്പോൾ സ്ത്രീകളാണ്. ഈ ഉയർന്ന സ്ത്രീപ്രാതിനിധ്യം സ്ത്രീശാക്തീകരണമായി രൂപാന്തരപ്പെടണമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്ക്, പ്രത്യേകിച്ച് അദ്ധ്യക്ഷ പദവിയിലേക്ക് ഉയർത്തപ്പെടുന്നവർക്ക്, അദൃശ്യമായ പുരുഷനിയന്ത്രണം കൂടാതെ പ്രവർത്തിക്കാ‍ൻ അവസരമുണ്ടാകണം. തത്വത്തിൽ സ്ത്രീശാക്തീകരണം അംഗീകരിക്കുന്ന കക്ഷികൾ ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധ പതിപ്പിക്കണം.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെന്നല്ല പൊതുരംഗത്തു തന്നെ ആദ്യമായി പ്രവേശിക്കുന്ന നിരവധി പേർ പുതിയ ഭരണ സമിതികളിലുണ്ട്. അവർക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ ആവശ്യമായ പരിശീലനം നൽകേണ്ടതുണ്ട്. മുൻ‌കാലങ്ങളിലെന്നപോലെ ഇത്തവണയും ഔദ്യോഗിക ഏജൻസികളുടെ ആഭിമുഖ്യത്തിൽ ഇതിനായി ശില്പശാലകൾ സംഘടിപ്പിക്കപ്പെടുമെന്ന് കരുതാം. എന്നാൽ എല്ലാം ഉദ്യോഗസ്ഥന്മാർക്കും വ്യവസ്ഥയുടെ ഭാഗമായി മാത്രം പ്രവർത്തിച്ചു പരിചയമുള്ള മറ്റാളുകൾക്കും വിട്ടുകൊടുക്കരുത്. കക്ഷിരാഷ്ട്രീയത്തെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തു വന്ന പ്രസ്ഥാനങ്ങൾ ഇതിനായി സർക്കാരിതര സംഘടനകളുടെ സഹായം തേടുന്ന കാര്യം ആലോചിക്കണം.

രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായി ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സാരഥ്യം ഏറ്റെടുക്കുന്നവർ മുൻഗാമികളുടെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണം. അധികാരസ്ഥാനത്തെത്തിച്ച പാർട്ടിയുമായി തെറ്റി പിരിഞ്ഞപ്പോൾ ഷൊറണൂർ മുനിസിപ്പാലിറ്റി അദ്ധ്യക്ഷനായിരുന്ന എ.ആർ. മുരളിക്കും അഞ്ചുതെങ്ങ് പഞ്ചായത്ത് അദ്ധ്യക്ഷയായിരുന്ന അലോഷി അലക്സിനും എതിരെ പാർട്ടി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നും. പാർട്ടിയുടെ അറിവോടും സമ്മതത്തോടും – ഒരുപക്ഷെ പാർട്ടിയുടെ ആവശ്യപ്രകാരം തന്നെ –- ചെയ്ത കാര്യങ്ങളുടെ പേരിലാണ് ആരോപണങ്ങൾ ഉണ്ടായയത്. പാർട്ടിക്കുവേണ്ടി ഒരു തെറ്റ് ചെയ്താൽ പിന്നീട് അത് ആവശ്യപ്പെടുമ്പോഴെല്ലാം തെറ്റ് ചെയ്യാൻ അവർ നിർബന്ധിതരാകും. വിസമ്മതിച്ചാൽ ആദ്യം ചെയ്ത തെറ്റിന്റെ പേരിൽ അഴിമതിക്ക് നടപടിയെടുക്കുമെന്ന ഭീഷണി ഉയർത്തി പാർട്ടിക്ക് അവരെ കീഴ്‌പ്പെടുത്താനൊ അഴിമതിക്കാരായി മുദ്രകുത്തി പുറത്താക്കാനൊ കഴിയും. അതുകൊണ്ട് സൽഭരണം കാഴ്ച വെക്കാനും സൽ‌പേര് നിലനിർത്താനും ആഗ്രഹിക്കുന്നവർ ആദ്യം തന്നെ തെറ്റ് ചെയ്യാൻ തങ്ങളെ കിട്ടില്ലെന്ന് വ്യക്തമാക്കണം.

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നീതിപൂർവ്വമായ ഭരണം കാഴ്ചവെക്കാൻ തയ്യാറാണെന്ന് ബോധ്യമായാൽ ജനങ്ങൾ വീണ്ടും ഗ്രാമ വാർഡ് സഭാ യോഗങ്ങളിൽ പങ്കെടുക്കാനെത്തും. (പാഠഭേദം, നവംബർ 2010)

Friday, October 29, 2010

കാതികൂടം കർമ്മ സമിതി സ്ഥാനാർത്ഥി വിജയിച്ചു

കാടുകുത്തി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ എൻ‌ജിൽ ആക്ഷൻ കൌൻസിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഷെർലി പോൾ വിജയിച്ചു.

കാതികൂടത്തെ എൻ‌ജിൽ ഫാക്ടറി നടത്തുന്ന മലിനീകരണത്തിനെതിരായ ജനകീയ സമരത്തിന് നേതൃത്വം നൽകുന്ന സംഘടനയാണ് എൻ‌ജിൽ ആക്ഷൻ കൌൺസിൽ.

ജനകീയ ഐക്യവേദിയും തെരഞ്ഞെടുപ്പ് ഫലവും

തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പല സുഹൃത്തുക്കളും ജനകീയ ഐക്യവേദിയുടെ പ്രകടനം എങ്ങനെ, ജനകീയ വികസന മുന്നണിക്ക് എന്തു പറ്റി എന്നൊക്കെ എന്നോട് ചോദിക്കുകയുണ്ടായി. കൃത്യമായ മറുപടി പറയാനുള്ള വിവരം അപ്പോൾ എന്റെ പക്കലില്ലായിരുന്നു. പല സ്രോതസുകളിൽ നിന്നായി കുറച്ച് വിവരം ഇപ്പോൾ കിട്ടിയിട്ടുണ്ട്. അത് ഇവിടെ പങ്ക് വയ്ക്കുന്നു.

ആദ്യമായി പ്രിയസുഹൃത്തുക്കൾ മനസ്സിലാക്കേണ്ടത് ജനകീയ ഐക്യവേദി തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെന്നതാണ്. അതുകൊണ്ട് അതിന്റെ “പ്രകടനം“ എങ്ങനെ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തദ്ദേശഭരണത്തെ കക്ഷിരാഷ്ട്രീയത്തിൽ നിന്ന് മോചിപ്പിക്കാനും അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനും ഉതകുന്ന് ഒരു പരിപാടി മുന്നോട്ടു വെക്കുകയാണ് ഐക്യവേദി ചെയ്തത്. ആ പരിപാടി ഇവിടെ പോസ്റ്റ് ചെയ്തിരുന്നു.

ഐക്യവേദി മുന്നോട്ടു വെച്ച പരിപാടിയോട് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും നയിക്കുന്ന കക്ഷികളിൽ നിന്നൊ ബി.ജെ.പി.യിൽ നിന്നൊ അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നില്ല. മത്സരരംഗത്തുണ്ടായിരുന്ന ചില സംഘടനകൾ -- ഏറെയും ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുന്നവ – പരിപാടി അംഗീകരിച്ചു. പ്രചാരണവേളയിലും വോട്ടെടുപ്പ്-വോട്ടെണ്ണൽ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പിനെ യു.ഡി.എഫ്.-എൽ.ഡി.എഫ്.-ബിജെ.പി. കള്ളികളിൽ തളച്ചിടാൻ ബന്ധപ്പെട്ട കക്ഷികൾ നടത്തിയ ശ്രമത്തിന് മാദ്ധ്യമങ്ങളുടെ സമ്പൂർണ്ണ പിന്തുണയുണ്ടായിരുന്നു. ആ ശ്രമം വിജയിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ബഹുഭൂരിപക്ഷം തദ്ദേശ ഭരണ സ്ഥാപനങ്ങളും നിയന്ത്രിച്ചിരുന്ന സി.പി.എമ്മിനെതിരായ ജനവികാരം യു.ഡി.എഫ്. അനുകൂല വോട്ടുകളായി രൂപാന്തരപ്പെട്ടു.

ഇന്നത്തെ പത്രങ്ങളിൽ വന്നിട്ടുള്ള കണക്കനുസരിച്ച്, യു.ഡി.എഫ്. 7834 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും എൽ.ഡി.എഫ്. 6014ലും ബി.ജെ.പി. 377ലും ജയിച്ചു. 1108 വാർഡുകളിൽ “മറ്റുള്ളവർ” ജയിച്ചു. ഈ മറ്റുള്ളവരിൽ ഒരു വലിയ വിഭാഗം എൽ.ഡി.എഫ്. യു.ഡി.എഫ്. വിമതന്മാരാണെന്ന് ഞാൻ കരുതുന്നു. അവരെയും യു.ഡി.എഫ്, എൽ.ഡി.എഫ്. കള്ളികളിൽ പെടുത്താം.

മറ്റുള്ളവരുടെ കൂട്ടത്തിൽ കൈവെട്ടു കേസിലെ ഒരു പ്രതിയുൾപ്പെടെ ഏതാനും എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളുണ്ടെന്ന് മാധ്യമങ്ങൾ ഇതിനകം നമ്മെ അറിയിച്ചിട്ടുണ്ട്. ആ കേസ് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതുകൊണ്ട് എസ്.ഡി.പി.ഐ.യുടെ എങ്ങനെ വിജയിച്ചു എന്ന ചോദ്യത്തിന് ഉത്തരം കാണാൻ ദേശീയ ചാനലുകൾ ശ്രമിക്കുകയാണ്.

ജനകീയ ഐക്യവേദിയുടെ പരിപാടി അംഗീകരിച്ചവരിൽ ജമാത്തെ ഇസ്ലാമിയും ബി.എസ്.പിയും ഉൾപ്പെടുന്നു.

പ്രാദേശികമായി ജനകീയ വികസന മുന്നണികൾ ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ ഇടപെട്ട ജമാത്തെ ഇസ്ലാമി ഇടതു-വലതു മുന്നണികൾക്ക് ബദലായി ഉയർന്നു വരുന്ന ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതാണ് തെരഞ്ഞെടുപ്പു ഫലങ്ങളെന്ന് അവകാശപ്പെട്ടിട്ടുണ്ട്. (താഴെ കൊടുത്തിട്ടുള്ള പ്രസ്താവന കാണുക). എത്ര വികസന മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചുവെന്ന് ജമാത്തെ ഇസ്ലാമിയുടെ പ്രസ്താവനയിലില്ല.

മലപ്പുറം ജില്ലയിൽ വികസന മുന്നണികളുടെ പേരിൽ ജമാത്തെ ഇസ്ലാമി നിർത്തിയ രണ്ട് പേരും വയനാട് ജില്ലയിൽ ഒരാളും ജയിച്ചതായി മലയാള മനോരമയിൽ വായിച്ചു. മൂവരെയും എൽ.ഡി.എഫ്. സഹായിച്ചെന്നാണ് റിപ്പോർട്ട്.

കോരുത്തോട് പഞ്ചായത്തിൽ ബി.എസ്.പി. സ്ഥാനാർത്ഥി ബിന്ദു ബിജു ജയിച്ചതായും മനോരമയിൽ കണ്ടു. അദ്ധ്യക്ഷ സ്ഥാനം പട്ടികജാതി വനിതയ്ക്കായി സംവരണം ചെയ്തിട്ടുള്ള പഞ്ചായത്താണത്. തെരഞ്ഞെടുക്കപ്പെട്ട ഏക പട്ടികജാതി വനിതയെന്ന നിലയിൽ ബിന്ദു ബിജു അവിടെ അദ്ധ്യക്ഷയാകുമെന്ന് പത്രം പറയുന്നു.

ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്ന വിധിയെന്ന് ജമാത്തെ ഇസ്ലാമി

കോഴിക്കോട്: ഇടതു-വലതു മുന്നണികള്ക്ക് ബദലായി കേരളത്തില് ഉയര്ന്നു വരുന്ന ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന രാഷ്ട്രീയകാര്യ സെക്രട്ടറി ഹമീദ് വാണിമേല് അഭിപ്രായപ്പെട്ടു.

തദ്ദേശ... സ്ഥാപനങ്ങളെ സങ്കുചിതമായ കക്ഷി രാഷ്ട്രീയത്തില് നിന്ന് മുക്തമാക്കി വികസനോന്മുഖ രാഷ്ട്രീയം ഉയര്ത്തിപ്പിടിക്കുക എന്നതായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ നയം. ഈ ലക്ഷ്യം ഉയര്ത്തിപ്പിടിച്ച് പ്രാദേശികമായ ജനകീയ സംരംഭങ്ങള് ഉയര്ത്തിക്കൊണ്ടു വരാന് സംഘടന ആഹ്വാനം ചെയ്തു. ഈ ആഹ്വാനത്തെത്തുടര്ന്ന് സംസ്ഥാനത്തെങ്ങും പ്രാദേശികമായ ജനകീയ സംഘടനകള് രൂപം കൊള്ളുകയും തെരഞ്ഞെടുപ്പില് മത്സരിക്കുകയും ചെയ്തു.

പരമ്പരാഗതമായ മുന്നണികള്ക്കതീതമായി പ്രാദേശിക തലത്തില് ജനങ്ങളെ സംഘടിപ്പിക്കാനും ശക്തമായ മത്സരം കാഴചവെക്കാനും ഈ പ്രാദേശിക സംഘങ്ങള്ക്ക് കഴിഞ്ഞു. ഏഴ് പഞ്ചായത്ത് വാര്ഡുകളില് വിജയം വരിച്ച ഇത്തരം ജനകീയ മുന്നണികള് ആറ് മുന്സിപ്പല് വാര്ഡുകളിലും 74 പഞ്ചായത്ത് വാര്ഡുകളിലും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. പല സീറ്റുകളിലും വിരലിലെണ്ണാവുന്ന വോട്ടുകള്ക്കാണ് ജനകീയ മുന്നണികളുടെ സ്ഥാനാര്ഥികള്ക്ക് വിജയം കൈവിട്ടു പോയത്. തൃശൂര് ജില്ലയിലെ കാതിക്കുടത്ത് ഫാക്ടറി മലിനീകരണ വിരുദ്ധ സമര സമിതി രണ്ട് സീറ്റുകളില് വിജയിച്ചതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.

വിജയ സാധ്യതയുള്ള പല വാര്ഡുകളിലും ജനകീയ മുന്നണി സ്ഥാനാര്ഥികളെ പരാജയപ്പെടുത്താന് എല്.ഡി.എഫും യു.ഡി.എഫും ഒത്തു കളിച്ചതായി വോട്ടിംഗ് നില പരിശോധിച്ചാല് വ്യക്തമാവും. പണവും മദ്യവും കള്ളവോട്ടും നിര്ബാധം ഒഴുകിയ തെരഞ്ഞെടുപ്പില് അതിശക്തമായ മുന്നണി ഘടനക്കെതിരെ കരുത്തുറ്റ മത്സരം കാഴ്ചവെക്കാനും മുന്നേറ്റങ്ങള് സൃഷ്ടിക്കാനും പ്രാദേശിക ജനകീയ സംഘങ്ങള്ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തില് രൂപപ്പെടാനിരിക്കുന്ന, കക്ഷി രാഷ്ട്രീയ സങ്കുചിതങ്ങള്ക്കതീതമായ ജനകീയ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറ പാകാന് തെരഞ്ഞെടുപ്പ് പങ്കാളിത്തം സഹായകമായിട്ടുണ്ട്. ഇതിനെ കൂടുതല് വിപുലപ്പെടുത്താനുള്ള ബോധപൂര്വമായ ശ്രമങ്ങള് ഉണ്ടാകേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.

ജനകീയ സംഘടനകളുടെ രൂപീകരണത്തിലും തെരഞ്ഞെടുപ്പ് രംഗത്തും ഉറച്ച് നിന്ന് പ്രവര്ത്തിച്ച പരിസ്ഥിതി- മനുഷ്യാവകാശ-സാംസ്കാരിക പ്രവര്ത്തകര്, സംഘടനാ ബന്ധുക്കള് എന്നിവരെയെല്ലാം അദ്ദേഹം അഭിനന്ദനം അറിയിച്ചു. (ഫേസ്ബുക്ക് സുഹൃത്ത് നബീൽ കല്ലായിലിന്റെ പോസ്റ്റിൽ നിന്ന്)