12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Sunday, August 29, 2010

ദേശീയപാതാ സ്വകാര്യവൽക്കരണത്തിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തും

ദേശീയപാതകളിൽ ചുങ്കപ്പിരിവും ബി.ഒ.ടി.വ്യവസ്ഥയും ഏർപ്പെടുത്തുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ദേശീയപാത സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കൊച്ചിയിൽ നിന്നുള്ള റിപ്പോർട്ടിൽ നിന്ന്:

ദേശീയപാതകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട്, ഇടുക്കി, പത്തനംതിട്ട കോട്ടയം ജില്ലകളിൽ കൂടി ജില്ലാതല സംരക്ഷണ സമിതികൾ രൂപീകരിക്കും. റോഡ് സ്വകാരവൽക്കരണത്തിനു വേണ്ടി പ്രചരിപ്പിക്കുന്ന കള്ളക്കണക്കുകൾ തുറന്നുകാട്ടാൻ എല്ലാ ജില്ലകളിലും വാഹനപ്രചരണ ജാഥ നടത്തും.

സി.ആർ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. ജിയോ ജോസ്, ഡോ. സി.എം.ജോയ്, ടി.പി. ചന്ദ്രശേഖരൻ, എം.ആർ. മുരളി തുടങ്ങിയവർ പ്രസംഗിച്ചു.

കേരളീയം: സമരകേരളത്തിന്റെ മുഖപത്രം

ആഗസ്റ്റ് 7ന് തൃശ്ശൂരിൽ നടന്ന ജനകീയസമരസംഗമത്തിൽ വെച്ച് മേധാ പട്കർ പ്രകാശനം ചെയ്ത കേരളീയം മാസികയുടെ പ്രത്യേക പതിപ്പിനെക്കുറിച്ചുള്ള ഒരു കുറിപ്പ് വായന ബ്ലോഗിൽ വായിക്കാവുന്നതാണ്.

Thursday, August 26, 2010

രാഷ്ട്രം സമരകേരളത്തിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു: മേധാ പട്കർ

മേധാ പട്ക്കര്‍




















പശ്ചിമഘട്ടവും അറബിക്കടലും അതിരിടുന്ന ചെറുതെങ്കിലും സമൃദ്ധസുന്ദരമായ കേരളത്തിന്റെ തീരദേശത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുനാമിത്തിരകള്‍ ആഞ്ഞടിച്ചു. അതിന്റെ ആഘാതത്തില്‍ നിന്ന് കര കയറാന്‍ സാധിച്ചിരിക്കാമെങ്കിലും രാജ്യം മുഴുവനായും വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും രാക്ഷസത്തിരകളുടെ ആക്രമണത്തില്‍ നിന്ന് കേരളവും സുരക്ഷിതമല്ല. ഓരോ പുഴയും ഓരോ തുണ്ട് കൃഷിഭൂമിയും അവശേഷിക്കുന്ന കാടുകളും ധാതുഖനിജങ്ങളും ജലവിഭവങ്ങളുമടക്കം പരമ്പരകളായി നാം കാത്തുസൂക്ഷിച്ചിരുന്ന പൂര്‍വ്വികസ്വത്തുക്കളെല്ലാം തന്നെ വിപണിയുടെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുകയാണ്. വിപണിയുടെ ഈ കടന്നുകയറ്റം ജൈവവ്യവസ്ഥിതിയെയും പ്രകൃതിയെയും തലമുറകളായി കാത്തു പുലരുന്ന ദേശജനതയെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് തള്ളിപ്പുറത്താക്കുക മാത്രമല്ല, മുഴുവന്‍ ജൈവവ്യൂഹത്തെയും തകര്‍ത്തെറിയുക കൂടിയാണ് ചെയ്യുന്നത്. പ്രകൃതിവിഭവങ്ങളോടൊപ്പം സാംസ്കാരിക അന്തരീക്ഷവും ഭീഷണി നേരിടുന്നു.

പശ്ചിമഘട്ടത്തിലെ തരളഹരിതക്കടലിനും അറബിക്കടല്‍ത്തീരത്തെ മണല്‍പ്പരപ്പിനുമിടയില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനതയുടെ പൈതൃകം കിണറുകളിലെ മധുരവും ശുദ്ധവുമായ വെള്ളവും പാടവും കുളങ്ങളും തെങ്ങിന്‍തോപ്പുകളും കണ്ടല്‍വനങ്ങളുമൊക്കെയാണ്. ഈ പൈതൃകസ്വത്തുക്കളെല്ലാം തന്നെ ഇന്ന് വിപണിയുടേ കടന്നുകയറ്റത്തില്‍പ്പെട്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വടക്കന്‍ കേരളത്തിലെ ആദിവാസികള്‍ മുതല്‍ തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ വരെ മുഴുവന്‍ ജനതയുടെയും അടിസ്ഥാനജീവനോപാധികളെപ്പോലും വലിയൊരളവില്‍ കവര്‍ന്നെടുക്കുന്നതിലും കയ്യടക്കുന്നതിലും കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

എന്നാല്‍ ഇതിനെതിരെ ജനാധിപത്യപരവും സമാധാനപരവും എന്നാല്‍ ശക്തവുമായ പ്രതിരോധം ചമയ്ക്കുന്നതിലൂടെ ജനകീയമുന്നേറ്റങ്ങള്‍ പുതിയ വഴികള്‍ തുറക്കുകയാണ്.

ഈ ചെറിയ സംസ്ഥാനത്ത് നടക്കുന്ന ചെറുതും ശക്തവുമായ ഇത്തരം പ്രതിരോധസമരങ്ങള്‍ക്കും അതിന്റെ തനിമയുണ്ടെന്ന് പറയാതെ വയ്യ. ചെറുസമൂഹങ്ങളില്‍ ഊന്നിയുള്ളതും ജീവിക്കുന്ന പ്രകൃതിയുമായി നേരിട്ട് ജൈവബന്ധമുള്ള മനുഷ്യര്‍ നയിക്കുന്നതുമായ യഥാര്‍ത്ഥ സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളാണ് അവ. പുഴയില്‍ നിന്ന് മണലൂറ്റുമ്പോള്‍ ജനം ഉണരുകയും അതിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും. കുട്ടനാട്ടിലെ നെല്‍വയലുകളില്‍ കയ്യേറ്റം നടക്കുമ്പോള്‍ അവര്‍ എഴുന്നേറ്റുനിന്ന് ചോദ്യങ്ങളുതിര്‍ക്കും. ഇത്തരം ചെറുസമരങ്ങള്‍ക്കിടയില്‍ നിന്നും കൊക്കക്കോള പോലുള്ള അന്താരാഷ്ട്ര ഭീമന്മാര്‍ക്കെതിരെയുള്ള മഹാസമരങ്ങളും പൊട്ടിപ്പുറപ്പെടും. ഒരു ചെറുപ്രദേശത്തെ രക്ഷിച്ചെടുക്കാനുള്ള സമരം മാത്രമായിരുന്നില്ല അത്. ഗ്രാമസഭയുടെ സ്വയംശാക്തീകരണത്തിലൂടെ ജനാധിപത്യത്തെ ഊട്ടിയുറപ്പിക്കുന്ന മഹത്തായ യത്നം കൂടിയായിരുന്നു അത്. പെരുമാട്ടി പഞ്ചായത്ത് സമരം തുടര്‍ന്നുകൊണ്ടു പോകുമ്പോള്‍ പുറമേയ്ക്ക് ദുര്‍ബലരെന്ന് തോന്നിക്കുന്ന ഇരവാള ആദിവാസി സമൂഹം അവരുടെ ശക്തി തെളിയിക്കുകയാണ്. കൊക്കക്കോള ഫാക്ടറി പൂട്ടിക്കിടക്കുന്നു. മലിനീകരണത്തെയും നഷ്ടപരിഹാരത്തെയും കുറിച്ച് പഠിക്കാന്‍ സമിതികളെ നിശ്ചയിക്കാന്‍ രാഷ്ട്രീയ നേതൃത്വം നിര്‍ബന്ധിതരാവുന്നു. കാര്യമായ വിഭവശേഷിയൊന്നുമില്ലാത്ത ആദിവാസികളുടെ സമരം സത്യാഗ്രഹത്തിന്റെ സന്ദേശം വിളിച്ചോതിക്കൊണ്ട് മൂവായിരം ദിവസം പിന്നിടുന്നു.

തേയിലക്കൃഷിക്കും മറ്റ് പ്ലാന്റേഷനുകള്‍ക്കും വേണ്ടി പിടിച്ചെടുക്കുകയും അന്യാധീനപ്പെടുകയും ചെയ്ത സ്വന്തം ഭൂമിയ്ക്കുവേണ്ടി, ചരിത്രപരമായ അനീതികള്‍ക്കെതിരെ, കോര്‍പ്പറേറ്റ് ധനതത്വത്തിന്റെ വെല്ലുവിളികള്‍ക്കെതിരെ ആദിവാസികള്‍ ഉയിര്‍ത്തുവന്നു. അവര്‍ തങ്ങളുടെ മണ്ണ് തിരിച്ചുചോദിച്ചു. അധികാരികളുടെ ഗോപുരവാതിലുകളിലേക്ക് വിട്ടുവീഴ്ചയില്ലാത്ത സമരവുമായി അവര്‍ പടനയിച്ചെത്തി. അവഗണിതരും ഭൂരഹിതരുമായി മൌനം പൂണ്ടിരിക്കാന്‍ ദലിതര്‍ക്കും കഴിയുമായിരുന്നില്ല. അവകാശഭൂമിയ്ക്കായി അവരും സമരമുഖം തുറന്നു. ടോമിനും ഡിക്കിനും ഹാരിസണിനും വേണ്ടി സര്‍ക്കാര്‍ പതിച്ചുകൊടുത്ത ഭൂമികളിലേക്ക് അവര്‍ കടന്നുചെന്നു. ചെങ്ങറ ചരിത്രസമരമായി. വിദേശയാനങ്ങളുടെ കടന്നുകയറ്റത്തിനെതിരെ ജനാധിപത്യപരമായി പ്രക്ഷോഭം നടത്തിയ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ പരമ്പരാഗത മത്സ്യബന്ധനഗ്രാമങ്ങളുടെ വേരുപിഴുതെറിയുന്ന തീരമണല്‍ഖനനത്തിനെതിരെ അതിജീവനപ്പോരാട്ടത്തിലാണ്.

പ്രാദേശിക ജനതയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ഇത്തരം നിരവധി പ്രതിരോധങ്ങളുടെ തുടര്‍ച്ചയായി ജനങ്ങളുടെ രാഷ്ട്രീയം കേരളത്തില്‍ ഉരുവം കൊള്ളുകയാണ്. നവലിബറല്‍ ധനതത്വശാസ്ത്രത്തിന്റെ ആകര്‍ഷണത്തില്‍പ്പെട്ടുപോയ ഇടതുപക്ഷത്തില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ നവഇടതുപക്ഷദര്‍ശനങ്ങളുടെ ഒരു അലതന്നെ ഉയര്‍ന്നുവരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ ജൈവ കൃഷിയിലേക്ക് തിരിയുന്നു. സ്വയം ഉല്പാദനത്തിലൂടെ സ്വരാജിലേക്കും പിന്നീട് സ്വയം ചികിത്സയിലേക്കും അവര്‍ മുന്നേറുന്നു. വമ്പന്‍ പദ്ധതികളോടുള്ള എതിര്‍പ്പില്‍ നിന്ന് ജീവിതശൈലി നേരിടുന്ന വെല്ലുവിളികളെയും അവര്‍ അഭിസംബോധന ചെയ്യുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവയുടെ ചെറുവൃത്തങ്ങളില്‍ ഒതുങ്ങി നിന്നില്ല. ചെറുതും ശക്തവുമായ മറ്റ് ഗ്രൂപ്പുകളിലേക്കും അവയുടെ സ്വാധീനം പരക്കുകയും പടരുകയും ചെയ്തു. ബദല്‍ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നിവയില്‍ തുടങ്ങി യുവാക്കള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും പരമ്പരാഗത ഇടതുപക്ഷം ഉയര്‍ത്തിയ നേതൃമാതൃകയില്‍നിന്ന് വ്യത്യസ്തമായി യുവനേതാക്കളുടെ പുതിയ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും (ഈ മാറ്റം വ്യാപകമോ പ്രകടമോ അല്ലെങ്കില്‍പ്പോലും) ഇത് നിര്‍ണായകമായി. മൂല്യാധിഷ്ഠിത ജീവിതം, പ്രകൃതിജീവനം തുടങ്ങിയ ആദര്‍ശങ്ങളിലുറച്ചു പ്രവര്‍ത്തിക്കുന്ന യുവ ആക്ടിവിസ്റ്റുകളും അവരുടെ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ജനമനസ്സുകളില്‍ പതുക്കെയാണെങ്കിലും സ്വാധീനമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ‘കേരളീയം’ പോലുള്ള ബദല്‍ പ്രസിദ്ധീകരണങ്ങളും ജനകീയ ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ബദല്‍ കേന്ദ്രങ്ങളും ബദല്‍ ഉല്പന്ന-നിര്‍മ്മാണ-വിതരണ കേന്ദ്രങ്ങളും സാധാരണക്കാര്‍ക്കു മാത്രമല്ല ജീവിതശൈലി സംബന്ധിച്ച ധര്‍മ്മസങ്കടങ്ങള്‍ അലട്ടുന്ന മധ്യവര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന രാഷ്ട്രീയ മൂല്യബോധങ്ങളോട് നീതി പുലര്‍ത്തുന്ന ജീവിതശൈലി പിന്തുടരാന്‍ വലിയൊരളവുവരെ സാധിക്കുന്ന തരത്തിലുള്ള സഹായകസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വഴിയും ലക്ഷ്യവും തെരഞ്ഞെടുക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്.

കേരളത്തിലെജനകീയ സമരങ്ങള്‍ സായുധമാര്‍ഗ്ഗം സ്വീകരിച്ചുവെന്ന് ആര്‍ക്കും ആരോപിക്കാന്‍ കഴിയില്ല. വന്‍കിട എന്‍.ജി.ഒ.കള്‍ക്ക് കളംനിറഞ്ഞാടാനുള്ള അവസരവും ഇവിടെ ഉണ്ടായിട്ടില്ല എന്ന് ആരും സമ്മതിക്കും. അതേ സമയം തന്നെ ജനകീയ സമരങ്ങള്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുവെന്ന സത്യം ആര്‍ക്കും നിഷേധിക്കാനുമാവില്ല. കോര്‍പ്പറേറ്റ് സ്വാധീനത്തിലകപ്പെട്ട മുഖ്യധാരാരാഷ്ട്രീയത്തിനും സ്വകാര്യവല്‍ക്കരണത്തിനും ബദലായി ജനകീയ വീക്ഷണം ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും ഈ സമരങ്ങള്‍ക്ക് വലിയൊരളവുവരെ സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ മാത്രമല്ല, വികസനവും ജനജീവിതവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളിലും ജനകീയ ഉയിര്‍പ്പുകള്‍ നിര്‍ണായകമാവുന്നുണ്ട്. കേരളത്തെ രണ്ടായി പകുക്കുന്ന എക്സ്പ്രസ് ഹൈവേയ്ക്കെതിരെയും, ദേശീയപാതാ വികസനത്തിനായുള്ള കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെയും നടന്ന സമരങ്ങള്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുപ്പിക്കുന്നതില്‍ വിജയിച്ചു. കിനാലൂര്‍, എന്‍ഡോസള്‍ഫാന്‍‍, അതിരപ്പിള്ളി എന്നീ സമരമുഖങ്ങളും ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നില്‍ രാഷ്ട്രീയാധികാരത്തിന് മുട്ടുമടക്കേണ്ടിവന്നതിന് ഉദാഹരണങ്ങള്‍. ഇവിടെയെല്ലാം പദ്ധതികള്‍ ഉപേക്ഷിക്കുന്നതിനോ പുന:പരിശോധിക്കുനതിനോ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

അഴിമതിയുടെ രാഷ്ട്രീയം ഇപ്പോള്‍ സാമ്പത്തിക അഴിമതിയില്‍ മാത്രമൊതുങ്ങുന്നില്ല. പ്രകൃതിവിഭവങ്ങളുടെ ധൂര്‍ത്തും വിനാശകാരികളായ സാങ്കേതികവിദ്യകളും അളവില്ലാത്ത ലാഭത്വരയുമെല്ലാം അടിയന്തിരമായി തടയപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ നമുക്ക് മുന്നിലുള്ള വെല്ലുവിളി വളരെ വലുതാണ്. സമരപാത ദീര്‍ഘവും ദുര്‍ഘടവുമാണ്. ഒറ്റപ്പെട്ട സമരങ്ങള്‍ കൊണ്ടുമാത്രം അത് സാധിക്കില്ല. ജനകീയ സമരങ്ങളുടെ ഐക്യപ്പെടലിലൂടെ മാത്രമെ ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയൂ. നമ്മുടെ സഹോദരങ്ങളെ മാത്രമല്ല, ജനാധിപത്യത്തെക്കൂടി കൊലയ്ക്ക് കൊടുക്കുന്ന ആസുരതയുടെയും അക്രമത്തിന്റെയും നടുവില്‍ പുതിയ തന്ത്രങ്ങളിലൂടെ മാത്രമെ സമാധാനപ്രസ്ഥാനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. അതുകൊണ്ടുതന്നെ കേരളത്തിന്റെ പ്രകൃതിയേയും സംസ്കാരത്തേയും ജനതയേയും രക്ഷിക്കുന്നതിനായി നമുക്ക് ഒന്നിച്ചു നില്‍ക്കേണ്ടിയിരിക്കുന്നു. വെല്ലുവിളികള്‍ക്കുമുമ്പില്‍ പകച്ചു നില്‍ക്കുന്ന രാഷ്ട്രം സമരകേരളത്തില്‍ നിന്ന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നുണ്ട്.

തൃശ്ശൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘കേരളീയം’ മാസിക ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം സംഘടിപ്പിച്ച സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ മേധാ പട്കര്‍ എഴുതിയ ലേഖനമാണിത്. ലേഖനം ഇംഗ്ലീഷില്‍ നിന്ന് പരിഭാഷപ്പെടുത്തിയത് കെ. ആര്‍. രണ്‍ജിത്ത്

Tuesday, August 24, 2010

കളമശ്ശേരിയിൽ അഴിമതിരഹിത നഗര വികസന സമിതി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം അഴിമതിരഹിതമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ കളമശ്ശേരിയിൽ അഴിമതിരഹിത നഗര വികസന സമിതി പ്രവർത്തനം ആരംഭിച്ചു.

“ഇന്നിന്റെ തിന്മകളെ മാറ്റി നിർത്തി നാളെയുടെ നന്മകളെ പ്രയോജനപ്പെടുത്തുക”, “തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ജനകീയമാക്കുക” എന്നീ മുദ്രാവാക്യങ്ങളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്.

സമിതി പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്ന്:


…അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാഴുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഴി പ്രാദേശിക ഭരണസമിതികൾക്ക് ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ വികസനപ്രവർത്തനത്തിന്റെ മറവിൽ തങ്ങളുടെ കീശയിലാക്കുന്നതിനുള്ള മത്സരമാണ് നേതാക്കൾ നടത്തുന്നത്. …

ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയും സാമ്പത്തിക സമത്വവും സ്വപ്നം കാണുന്ന കമ്മ്യൂണിസവും അതേ ആശയം ഉൾക്കൊള്ളുന്ന മഹാത്മജിയുടെ ഗ്രാമസ്വരാജെന്ന പ്രായോഗിക സമീപനവും സമന്വയിപ്പിച്ച് പൊതുജനക്ഷേമം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകർ നമ്മുടെ നാട്ടിൽ തുലോം വിരളമാണ്. ഇത്തരത്തിലുള്ള ആശയം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവരെ സമൂഹം മനസ്സറിഞ്ഞ് അംഗീകരിച്ചില്ലെങ്കിൽ നമ്മുടെ നാട് അനതിവിദൂര ഭാവിയിൽ സർവ്വനാശത്തിലേക്ക് കൂപ്പുകുത്തുമെന്നും ഒരു പ്രത്യേക വിഭാഗം സാമ്പത്തിക കൊഴുപ്പുകൊണ്ടുണ്ടാക്കിയ വാൾമുന ഉയർത്തിപ്പിടിച്ച് നമ്മെ അടിമപ്പണി ചെയ്യിക്കുമെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു….

നമ്മുടെ സംസ്ഥാനത്ത് നിലവിലുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും അകന്ന് നിന്ന് സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി അധികാരത്തിന്റെ അന്ത:പുരത്തിൽ വിരാജിക്കുമ്പോൾ സാധാരണക്കാരന്റെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയർത്തുവാനുള്ള ദൌത്യം ഏറ്റെടുത്തുകൊണ്ട് ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായ ചിന്താഗതിയുമായി ഒരു പുതിയ തിരിനാളം നാട്ടിൽ തെളിഞ്ഞുവരുന്നുണ്ട്. …

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ തരത്തിലുള്ള മാനുഷിക പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് ജനകീയ സമരങ്ങൾ നടത്തുന്ന സംഘടനകളെ കോർത്തിണക്കിക്കൊണ്ട് ജനപക്ഷത്ത് നിൽക്കുന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുവാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.

ഈ പ്രസ്ഥാനത്തിന്റെ ഒരു കണ്ണിയായി കളമശ്ശേരി നഗരസഭ പ്രദേശത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് അഴിമതിരഹിത നഗര വികസന സമിതി. കളമശ്ശേരി നഗരസഭ ആയതിനുശേഷം 1995 മുതൽ അധികാരം കയ്യാളുന്ന ഭരണപക്ഷം നടത്തിയ അഴിമതികൾക്കെതിരെ തുറന്ന പോരാട്ടം നടത്തിയിട്ടുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തകരാണ് ഈ പ്രസ്ഥാനത്തെ നയിക്കുന്നത്. അധികാരിവർഗ്ഗം നടത്തിയ ക്രമക്കേടുകളുടെ പങ്ക് പറ്റി പല സാമാജികരും അന്ധത നടിച്ചപ്പോൾ ഇതിനെതിരെ സഭയ്ക്ക് അകത്തും പുറത്തും പ്രചരണം നടത്തി അഴിമതിക്കാരെ ജനങ്ങൾക്കു മുൻപിൽ തുറന്നു കാണിച്ചവരും ഈ സംഘടനയിൽ ഉണ്ട് എന്നത് പ്രസ്ഥാനത്തെ മഹത്വവത്കരിക്കുന്നു.

സമിതിയുടെ പ്രവർത്തനത്തെക്കുറ്ച്ച് അറിയുവാൻ താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടുക:

സി.ഐ.നസീർ, സെക്രട്ടറി, മേഖലാ കമ്മിറ്റി, കളമശ്ശേരി. മൊബൈൽ 98959 49195

ജി.എസ്.ജോൺ, സെക്രട്ടറി, മേഖലാ കമ്മിറ്റി, കളമശ്ശേരി. മൊബൈൽ 99958 08070

എറണാകുളത്ത് നടന്ന ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനത്തിൽ അഴിമതിരഹിത നഗര വികസന സമിതിയുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു.

Saturday, August 21, 2010

സ്വാതന്ത്ര്യസമര സേനാനികൾ വികസന സമിതിയുടെ വേദിയിൽ

ജനാധിപത്യ വികസന സമിതി ഇന്ന് അഞ്ച് പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളെ ആദരിച്ചു.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും വിവിധ രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തനം തുടർന്ന മുൻ മന്ത്രി കെ. പങ്കജാക്ഷൻ, മുൻ എം.എൽ.എ. കെ.പി. കോസലരാമദാസ്, മുൻ എം.പി. പി.വിശ്വംഭരൻ, കടകമ്പള്ളി സുധാകരൻ, മുൻ ഇഞ്ചിനീയർ ബാലകൃഷ്ണൻ എന്നിവരാണ് സമിതിയുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുത്തത്.

മറ്റ് ക്ഷണിതാക്കളായ കെ.ഇ.മാമ്മൻ, മുൻ എം. എൽ. എ. കെ. അനിരുദ്ധൻ എന്നിവർക്ക് ശാരീരികാവശതകൾ മൂലം പങ്കെടുക്കാനായില്ല.

തിരുവനന്തപുരം പങ്കജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമിതി പ്രസിഡന്റ് ഡോ. എം. ശാർങധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.സുശീലൻ സ്വാഗതം പറഞ്ഞു. സമിതി ഭാരവാഹികൾ സ്വാതന്ത്ര്യ സമരസേനാനികളെ പൊന്നാട അണിയിച്ചു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനാധിപത്യ വികസന സമിതി ജനകീയ ഐക്യവേദിയുടെ ഭാഗമാണ്.

Friday, August 20, 2010

ദേശീയ പാതക്ക് 45 മീറ്റർ സ്ഥലമെടുപ്പ് അനുവദിക്കില്ലെന്ന് സമരസമിതി

ഏപ്രിൽ 20ന്റെ സർവകക്ഷി തീരുമാനത്തെ അട്ടിമറിച്ചു പുതുതായി രൂപപ്പെടുത്തിയിരിക്കുന്ന 45 മീറ്റർ സമവായം മാപ്പർഹിക്കാത്ത ചതിയാണെന്ന് എൻ.എച്ച് 17-47 സംയുക്ത സമരസമിതി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

പുതിയ സർവകക്ഷി യോഗം തന്നെ തട്ടിപ്പായിരുന്നു. ഇരകളുടെ സമര സംഘടനകളെ പങ്കെടുപ്പിക്കാതെ ചില്ലുമേടയിലിരുന്ന് ഉന്നത രാഷ്ട്രീയ ബി.ഓ.ടി. മാഫിയ കൂട്ടുകെട്ട് തയ്യാറാക്കിയ മാസ്റ്റർപ്ലാൻ പ്രകാരമാണ് ഈ യോഗം നടന്നത്. സംസ്ഥാന സർക്കാരും സർവ രാഷ്ട്രീയ പാർട്ടികളും ഒത്തൊരുമിച്ച് പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിനുള്ള മറുപടി പോലും ഇനിയും കേരള മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടില്ല. അതിനു മുമ്പ് ഇത്രവേഗം ഒരു അട്ടിമറിയോഗം ചേർന്നത് ജനഹിതത്തെ മറികടന്ന് ഭൂമി പിടിച്ചെടുത്ത് കുത്തകമുതലാളിമാർക്ക് കൈമാറുക എന്ന ഹീനമായ ഉദ്ദേശ്യത്തോടെയാണ്. ഇതിനകം ഒരുതവണ ഭൂമി വിട്ടുകൊടുത്ത് കുടിയൊഴിപ്പിക്കപ്പെട്ടു കഴിയുന്ന ജനതയെ വീണ്ടും തെരുവാധാരമാക്കുന്നത് അനുവദിക്കാനാവില്ല. സ്ഥലമെടുക്കാൻ വന്നാൽ വെടിവെച്ചാൽ പോലും ജനങ്ങൾ ഒഴിഞ്ഞുപോകില്ല.

സമരസമിതി നേതാക്കളായ ഇ.വി.മുഹമ്മദാലി, ഹാഷിം ചേന്നാമ്പള്ളി, എ. സുന്ദരേശൻ പിള്ള എസ്. പ്റ്റകാശ് മേനോൻ, ടി.കെ. സുധീർകുമാർ, റസാഖ് പാലേരി, ജി.എസ്. പത്മകുമാർ, എ. നാസർ, പി. കെ. പ്രദീപ് മേനോൻ, എ. ഷാജർഖാൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പ് വെച്ചിട്ടുള്ളത്.

സമരസമിതിയുടെ പല നേതാക്കളും ജനകീയ ഐക്യവേദിയുടെ രൂപീകരണം സംബന്ധിച്ച യോഗങ്ങളിൽ പങ്കെടുത്ത് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ആദ്യ സർവകക്ഷി തീരുമാനം അട്ടിമറിക്കുന്നതിൽ സി.പി.എം. ഔദ്യോഗിക നേതൃത്വം സവിശേഷ താല്പര്യം എടുത്തുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. സാധാരണയായി സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാത്ത സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഈ യോഗത്തിൽ പങ്കെടുക്കുകയും 45 മീറ്റർ പദ്ധതിയെ എതിർത്തുകൊണ്ട് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ എന്നിവർ അയച്ച കത്തുകൾ വായിക്കാൻ അദ്ധ്യക്ഷനെന്ന നിലയിൽ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ നൽകിയ നിർദ്ദേശത്തെ എതിർക്കുകയും ചെയ്തിരുന്നു.

ഈ വാർത്തകൾ കൂടി കാണുക

ദേശീയപാത ബി.ഒ.ടി. ലോബിക്ക് അടിയറവെയ്ക്കരുത്-സുധീരൻ
ദേശീയപാത വീതികൂട്ടൽ പ്രതിഷേധാർ‌ഹം -പരിഷത്ത്

Sunday, August 15, 2010

എൻ.യു. ജോണിന് അഭിവാദ്യങ്ങൾ

പന്ത്രണ്ട് ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിലൂടെ തൊടുപുഴ നിവാസികളുടെ അടിയന്തിരാവശ്യങ്ങളിൽ മിക്കതിനും അധികൃതരിൽ നിന്ന് തൃപ്തികരമായ പ്രതികരണം നേടാൻ കഴിഞ്ഞ ജനകീയ കൂട്ടായ്മ ചെയർമാൻ എൻ. യു. ജോണിന് അഭിവാദ്യങ്ങൾ.

ജനകീയ ഐക്യവേദിയുടെ രൂപീകരണം സംബന്ധിച്ചുള്ള പ്രാരംഭ ചർച്ചകളിൽ ജോൺ സജീവമായി പങ്കെടുത്തിരുന്നു. നിരാഹാര സത്യഗ്രഹത്തിലായിരുന്നതിനാൽ എറണാകുളത്ത് ആഗസ്റ്റ് 8ന് നടന്ന ഐക്യവേദി പ്രഖ്യാപന സമ്മേളനത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

സത്യഗ്രഹം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് വായന ബ്ലോഗ് കാണുക

Saturday, August 14, 2010

ജനകീയ സമരങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്ക്

സി.ആർ. നീലകണ്ഠൻ

മുഖ്യധാരാ രാഷ്ട്രീയക്കാരുടെ ചട്ടപ്പടിസമരങ്ങളിൽ നിന്ന് മാറി ചെറിയ ചെറിയ സംഘടനകളും കൂട്ടായ്മകളും ഉയർത്തിക്കൊണ്ടു വരുന്ന സമരങ്ങൾ, സാമൂഹ്യപ്രശ്നങ്ങൾ ഇന്ന് കേരളത്തിൽ സജീവമാണ്. ഇത്തരം സംഘടനകളും അവർ ഉയർത്തുന്ന സമരങ്ങളും വലിയ വലിയ സമരങ്ങളെ നിർജീവമാക്കാനും അരാഷ്ട്രീയത സൃഷ്ടിക്കാനുമാണെന്നാണ് മുഖ്യധാരാ പാർട്ടികൾ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ, ഇപ്പോഴും പറഞ്ഞുപോരുന്നത്. എന്നാൽ നവപ്രസ്ഥാനങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന സമരങ്ങളും അതിനു പിന്നിലെ വിഷയങ്ങളും പഠിക്കുമ്പോൾ ഇതിനെല്ലാം പിന്നിൽ ഒളിഞ്ഞിരിക്കുന്നത് കൃത്യമായ രാഷ്ട്രീയം തന്നെയാണെന്ന് വ്യക്തമാകും. ഇത്തരം സമരങ്ങൾ ഉയർന്നുവരാനുണ്ടായ കാരണങ്ങൾ ആദ്യം തന്നെ പരിശോധിക്കപ്പെടാവുന്നതാണ്.

ഭൂമി, വെള്ളം, വായു, ജൈവവൈവിധ്യം എന്നിവയുടെയൊക്കെ വിനിയോഗം അവയുടെ ഉടമസ്ഥാവകാശം എന്നിവ ആർക്ക്, എങ്ങനെ ഉപയോഗിക്കാം എന്ന തരത്തിലുള്ള കാതലായ ചോദ്യമാണ് പുതുതായി ഉയർന്നുവരുന്ന സമരങ്ങൾക്കു പിന്നിലെ പ്രധാന കാരണങ്ങൾ. ഇതിനു പുറമെ പൊതു ഇടങ്ങൾ സ്വകാര്യ ഇടങ്ങളായി മാറ്റപ്പെടുന്ന പ്രശ്നവും വ്യാപകമാണ്. അതിന്റെ ഏറ്റവും പുതിയ തെളിവാണ് ദേശീയപാത വികസനത്തിൽ നാം കണ്ടത്. കേരള വികസന മാതൃക എന്ന തരത്തിൽ നമ്മെ പലരും വിശ്വപ്പിച്ചുപോന്ന തെറ്റായ കാര്യങ്ങളുടെ തുറന്നുകാട്ടപ്പെടലും ഇത്തരം സമരങ്ങളിലൂടെ നടക്കുന്നുണ്ട്. ഒടുക്കമായി ഉയർന്നുവന്ന സ്വത്വവും വർഗ്ഗരാഷ്ട്രീയവും തമ്മിലുള്ള ബന്ധം തുറന്നുകാട്ടപ്പെടലും ഇതിന്റെ ഭാഗമാണ്.

കേരളത്തിൽ ഭൂപരിഷ്കരണം പൂർണ്ണമായി നടന്നു എന്നാണ് നമ്മെ പലരും വിശ്വസിപ്പിച്ചുപോന്നത്. ഇത് നടന്നിട്ടില്ലെന്ന് രാഷ്ട്രീയകക്ഷികൾക്ക് അറിയാമായിരുന്നിട്ടും, പ്രത്യേകിച്ച് കംയൂണിസ്റ്റ് പ്രസ്ഥാനം അത് മറച്ചുവെക്കാനാണ് ശ്രമിച്ചത്. ഭൂപരിഷ്കരണം പൂർണ്ണമായി നടന്നിട്ടില്ല എന്ന് ജനം ശരിക്ക് തിരിച്ചറിഞ്ഞത് ചെങ്ങറ പോലുള്ള വിഷയം പൊന്തിവന്നപ്പോഴാണ്. കൃഷി ചെയ്യുന്നവന് ഭൂമി എന്ന തരത്തിൽ പിടിച്ചെടുത്ത മിച്ചഭൂമി കർഷകന് കൊടുക്കുക എന്നതായിരുന്നു ഭൂപരിഷ്കരണത്തിന്റെ സന്ദേശം. 18 ലക്ഷം ഏക്കർ മിച്ചഭൂമി കണ്ടെത്തി എന്നാണ് 1957ൽ സർക്കാർ പറഞ്ഞിരുന്നത്. മൂന്ന് ലക്ഷം കുടുംബങ്ങൾക്ക് 5 ഏക്കർ വീതം ഭൂമി കൊടുക്കാമെന്നും അവർ പറഞ്ഞു. എന്നാൽ 52 വർഷം കഴിഞ്ഞപ്പോൾ അവർ സമ്മതിക്കുന്നത് 93,000 ഏക്കർ ഭൂമി മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിൽ 46,000 ഏക്കർ മാത്രമാണ് വിതരണം ചെയ്തതെന്നുമാണ്. ഭൂപരിഷ്കരണത്തിന്റെ ഈ കാപട്യമാണ് വർഷങ്ങൾക്കു ശേഷം ചെങ്ങറപോലുള്ള സമരങ്ങൾ ഉയർന്നുവരാൻ ഇടയാക്കിയത്. ഭൂപരിഷ്കരണം നടന്നു എന്ന് പറയുന്ന കേരളത്തിൽ 27,000ത്തോളം കുടുംബങ്ങൾ മുക്കാൽ സെന്റ് മുതൽ പത്ത് സെന്റ് വരെയുള്ള സ്ഥലത്തും റോഡ്, തോട് എന്നിവയ്ക്ക് സമീപത്തും പുറമ്പോക്കിലുമാണ് ജീവിതം നയിക്കുന്നത്. ഇവരായിരുന്നു യഥാർത്ഥ കർഷകരെന്നതായിരുന്നു സത്യം. ഭൂപരിഷ്കരണത്തിലൂടെ പിടിച്ചെടുത്തു എന്ന് പറയുന്ന തുച്ഛമായ ഭൂമിയിലെ ഏറിയ പങ്കും കൈമാറിയത് മധ്യവർഗ്ഗത്തിൽ പെട്ട പ്രമാണിമാർക്കും കുടിയേറ്റക്കാർക്കുമായിരുന്നു. അവർക്ക് ഭൂമി ലഭിച്ചെങ്കിലും കൃഷി എന്നത് അവരുടെ മുഖ്യ വരുമാനമാർഗ്ഗമായിരുന്നില്ല. അത്തരക്കാരുടെ മക്കളെല്ലാം മറ്റ് പല തൊഴിലും ചെയ്ത് ജീവിച്ചുപോന്നവരായിരുന്നു. അതിനാൽ പിന്നീട് അവർ തരിശിട്ടും കൈമാറ്റം ചെയ്തും ക്രയവിക്രയം ചെയ്യാവുന്ന ചരക്കാക്കി ഭൂമിയെ മാറ്റുകയായിരുന്നു. ഇത്തരക്കാരാണ് കൃഷി നഷ്ടമാണെന്നും മറ്റുമുള്ള വ്യാപക പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും. കുട്ടനാട്ടിൽ നെല്ല് കൊയ്യാൻ ആളെ കിട്ടാത്ത അതേ കാലഘട്ടത്തിലാണ് കൊയ്യാൻ ഒരു തുണ്ട് ഭൂമി പോലുമില്ലാതെ ആദിവാസികളും മറ്റും ഭൂമിക്കായി ചെങ്ങറയിൽ സമരം ചെയ്തതെന്ന് നാം ഓർക്കണം.

മറ്റൊന്ന് കേരള വികസനമെന്ന് നാം അഹങ്കാരത്തോടെ പറയുന്ന മാതൃകയുടെ നേട്ടങ്ങളൊന്നും ഇവിടത്തെ ദലിതർക്ക് ലഭിച്ചിരുന്നില്ല എന്നതാണ്. കേരളത്തിലെ വ്യാപാരരംഗത്തായാലും ഗൾഫ് കുടിയേറ്റത്തിലായാലും ഇവിടത്തെ ദലിതരുടെ പങ്ക് ഒന്നുമില്ലെന്നുതന്നെ പറയേണ്ടിവരും. ഇത്തരത്തിൽ അനുദിനം സമൂഹത്തിൽ വർധിച്ചുവരുന്ന വൈരുധ്യം മൂർഛിച്ചാണ് പുതിയ സമരങ്ങൾക്ക് കാരണമാകുന്ന വിഷയങ്ങൾ ഉയർന്നുവരുന്നത്. ഇതൊക്കെ മറച്ചുവെക്കാൻ ഇനി മുഖ്യധാരാ രാഷ്ട്രീയക്കാർ എത്ര ശ്രമിച്ചാലും പറ്റില്ല. ഇത് തുറന്നുകാട്ടപ്പെടുന്ന ഒരു സമരം തന്നെയാണ് ചെങ്ങറയിൽ നടന്നത്.

ഭൂമിയില്ലാത്തവന്റെ യഥാർത്ഥ രാഷ്ട്രീയം ചെങ്ങറയിൽ കണ്ടെങ്കിൽ വെള്ളത്തിന്റെ രാഷ്ട്രീയമാണ് പ്ലാച്ചിമടയിലെ ആദിവാസികൾ ഉയർത്തിക്കൊണ്ടുവന്നത്. പൊതു മുതലായ ഭൂഗർഭജലം കുപ്പിയിലാക്കി സ്വകാര്യകമ്പനി വില്പനച്ചരക്കാക്കുന്നതിനെ ക്കുറിച്ച് ആരും വേവലാതി കൊള്ളാത്തപ്പോൾ തങ്ങളുടെ ജീവജലം വറ്റുന്നുവെന്ന് തിരിച്ചറിഞ്ഞ പ്ലാച്ചിമടയിലെ ജനത സമരത്തിനിറങ്ങി. ഇത്തരത്തിൽ പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതിനെതിരായ സമരങ്ങൾ പല രൂപത്തിലും ഉയർന്നുവന്നു. കുന്നിടിക്കൽ, വയൽ നികത്തൽ, ജലാശയം നികത്തൽ, പാറപൊട്ടിക്കൽ എന്നിവക്കെതിരെ പുതിയൊരു ജൈവരാഷ്ട്രീയം ഉയർത്തുന്ന സമരങ്ങൾ നാടെങ്ങും ഉയർന്നുവരാൻ തുടങ്ങി. ഇതിന്റെയെല്ലാം മറ്റൊരു രൂപം തന്നെയായിരുന്നു മൂന്നാറിലും കണ്ടത്. പൊതു ഭൂമി സ്വകാര്യ വ്യക്തികൾ അനധികൃതമായി കയ്യേറുക, അത്തരം ഭൂമി ഏറ്റവും ലാഭകരമാക്കി മാറ്റുന്നതിനായി റിസോർട്ട് പണിയുക, ഡാം പണിയുക എന്നിങ്ങനെ പലവിധ മാറ്റങ്ങളും നടത്തിയതാണ് മൂന്നാറിൽ ചോദ്യം ചെയ്യപ്പെട്ടത്. ഭൂമിയുടെ വ്യാപാരം സംബന്ധിച്ച പ്രശ്നങ്ങൾ മുഖ്യധാരാ രാഷ്ട്രീയക്കാരുടെ അജണ്ടയിലേക്ക് എത്തിക്കുന്നതിൽ ഇവിടത്തെ ചെറുകിട സംഘടനകളും സമരങ്ങളും വലിയ പങ്കാണ് വഹിച്ചത്. ഗോൾഫ് ക്ലബ്, കിനാലൂർ, വളന്തക്കാട്, റോഡ് വികസനം, സെസ് എന്നീ സമരങ്ങളിലൊക്കെ ഉയർന്നുവന്ന വിഷയങ്ങൾ ഇതേ രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നത്. ഒരു കാലത്ത് ഭൂപരിഷ്കരണം കൊണ്ടുവന്നവർ തന്നെ ഭൂമി ഏറ്റെടുത്ത് വൻകിടക്കാർക്ക് കൈമാറുന്ന വൈപരീത്യമാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. ബംഗാളിൽ വൻതോതിൽ സ്ഥലമുള്ളതിനാൽ നന്ദിഗ്രാമും സിംഗൂരും സംഭവിച്ചപ്പോൾ ഇവിടെ ചെറിയ സ്ഥലത്തും അതേ നയം തന്നെയാണ് നടപ്പാക്കുന്നത്.

ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തുമെല്ലാം നാം കേരള മാതൃക എന്നു പറഞ്ഞ് നേടിയെടുത്തതെല്ലാം കളഞ്ഞുകുളിക്കുകയാണ്. അത്തരം പ്രശ്നത്തിനെതിരെയും സമരങ്ങൾ ഉയർന്നുവരുന്നുണ്ട്.

ഇതിനു പിന്നാലെയാണ് സ്വത്വരാഷ്ട്രീയവും സ്വത്വവാദവും തമ്മിലുള്ള തർക്കം ഉയർന്നുവന്നത്. വർഗവും സ്വത്വവും തമ്മിലുള്ള ബന്ധം മറക്കാൻ ശ്രമിക്കുന്നവരാണ് ഇപ്പോൾ ഈ ചർച്ച ഉയർത്തിക്കൊണ്ടുവന്നത്. ഭൂ ഉടമസ്ഥതക്ക് പിന്നിൽ ജാതിയില്ലെന്നും ഭൂ ഉടമസ്ഥതയും വർഗ്ഗവും തമ്മിലെ പ്രശ്നമുള്ളു എന്നുമാണ് പ്രചരണം നടത്തിയിരുന്നത്. പൂർണ്ണമായും നടപ്പിലാക്കാത്ത ഭൂപരിഷ്കരണം നടപ്പിലാക്കി എന്ന് പ്രചരിപ്പിച്ചതിന്റെ കാപട്യം പോലെ മറ്റൊന്നാണ് സ്വത്വരാഷ്ട്രീയം ഇല്ല എന്നു പറയുന്നതിലെ കാപട്യവും. കക്ഷി രാഷ്ട്രീയത്തിൽ കൃത്യമായി സ്വത്വത്തിന് പ്രാധാന്യം നൽകുന്നവരാണ് ഏത് രാഷ്ട്രീയക്കാരും. ഏത് തെരഞ്ഞെടുപ്പിലായാലും, അത് കോളേജുകളിലായാൽ പോലും, സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും, ജാതിയും മതവും വർണ്ണവുമൊക്കെ നോക്കുന്നുണ്ട്. ഒരു വെളുത്തവനെയോ പ്രത്യേക മതവിഭാഗത്തിന്റെ വക്താവിനേയോ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നത് പുതിയ പ്രതിഭാസമല്ല. വംശം, കുടുംബം, ജാതി, വർണ്ണം എന്നിങ്ങനെ സ്വത്വത്തിന്റെ എല്ലാ ഘടകങ്ങളും കക്ഷിരാഷ്ട്രീയക്കാർ ഉപയോഗിക്കുന്നുണ്ട്, പരിഗണിക്കുന്നുണ്ട്. ഇതൊക്കെ മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ അത് പുറത്തേക്ക് വരുന്നു എന്നതാണ് സ്വത്വരാഷ്ട്രീയം സംബന്ധിച്ച ചർച്ചകളും തെളിയിക്കുന്നത്.

മുഖ്യധാരാ രാഷ്ട്രീയക്കാർ, പ്രത്യേകിച്ച് സി.പി.എമ്മുകാരാണ് ഇത്തരം സമരങ്ങളെ പലപ്പോഴും വിമർശിച്ചിട്ടുള്ളത്. അവർ പറയുന്നത് ഇതെല്ലാം ഒറ്റപ്പെട്ട സമരങ്ങളാണെന്നും അരാഷ്ട്രീയത വളർത്തുന്നെന്നുമാണ്. ആഗോളവത്കരണത്തിനെതിരായി ഉയരേണ്ട ജനകീയ മുന്നേറ്റത്തെ ഇത്തരം സമരങ്ങൾ തുരങ്കംവെക്കുമെന്നാണ് പറയുന്നത്. എന്നാൽ ആഗോളമൂലധനത്തിനെതിരെ ഇപ്പറയുന്ന സി.പി.എം. പോലുള്ള മുഖ്യധാരക്കാർ എന്ത് സമരമാണ് നടത്തുന്നത്? ഏതെങ്കിലും ഒരു വലിയ സമരം ആഗോള മൂലധനത്തിനെതിരെ ഇവിടെ ഉയർന്നുവന്നിട്ടുണ്ടോ, ഇക്കാലയളവിൽ? എ.ഡി.ബി. മുതലിങ്ങോട്ട് ഇപ്പോഴത്തെ വിലക്കയറ്റത്തിനെതിരെ പോലും വെറും ചട്ടപ്പടി സമരമല്ലേ അവർ നടത്തിയതും നടത്തുന്നതും?

ഏറ്റവും പുതിയ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട സമരം തന്നെ എടുക്കാം. കേരളത്തിൽ 45 മീറ്റർ വീതിയിൽ ബി ഒ ടി. വ്യവസ്ഥയിൽ ഹൈവെ വികസിപ്പിക്കുന്നതിനെതിരെ കേരളത്തിലങ്ങോളം സമരരംഗത്തിറങ്ങിയത് ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയക്കാരുടെ ലേബലില്ലായിരുന്നു. അതാതു സ്ഥലങ്ങളിൽ രൂപം കൊണ്ട സമരസമിതികളാണ് പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്. പിന്നീട് അത്തരം സമരങ്ങളെ കോഓർഡിനേറ്റ് ചെയ്തപ്പോഴും അതിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നേതാക്കളും ഉണ്ടായിരിക്കാമെന്നല്ലാതെ സമരം പുതിയൊരു മുന്നേറ്റം തന്നെയായിരുന്നു. ഒടുക്ക, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ തീരുമാനമെടുത്തില്ലേ വീതി 30 മീറ്റർ മതിയെന്ന തരത്തിൽ?

പ്ലാച്ചിമടയിലെ കോക്കകോള സമരം, കരിമണൽ ഖനനം, എക്സ്പ്രസ് ഹൈവെ ഇത്തരത്തിൽ ഒട്ടേറെ സമരങ്ങളുടെ താൽക്കാലികമായ വിജയത്തിനു പിന്നിൽ പോലും പുതിയ സമരസമിതികളും സമരങ്ങളും തന്നെയല്ലെ? അപ്പോൾ ഇതൊക്കെയല്ലേ ആഗോളമൂലധനത്തിനെതിരായ യഥാർത്ഥസമരം? അല്ലാതെ വിദേശമൂലധനശക്തികളെ നിക്ഷേപ സൌഹൃദത്തിന്റെ പേരിൽ ഇവിടേക്ക് ക്ഷണിച്ച് ഭൂമി തീറെഴുതിക്കൊടുക്കുന്ന ഇടതുപക്ഷത്തിന്റേതാണോ ആഗോളവത്കരണവിരുദ്ധസമരം? പിന്നെ കംയൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സമരം പോലും തോറ്റ സമരങ്ങളായിരുന്നു. എന്നാൽ പിൽക്കാലത്തെ പല സമരങ്ങളുടെയും ഊർജ്ജമായി അത് വർത്തിച്ചു. ഇത്തരം ചരിത്രബോധം ഉൾക്കൊള്ളാതെയാണ് പുതിയ മുന്നേറ്റങ്ങളെ പലരും വിമർശിക്കുന്നത്.

ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത, അനുഭവവേദ്യമാകാത്ത സംഘടനാരീതിയിലാണ് പുതിയ സമരങ്ങൾ ഉയർന്നുവരുന്നതും അത് മുന്നോട്ടുപോകുന്നതും. മുൻകാല രാഷ്ട്രീയ സംഘടനകളുടെ വളർച്ചയുമായും അതിന്റെ സ്വഭാവവുമായും ഇതിനു ബന്ധമില്ല. പുതുതായി ഉയർന്നുവരുന്ന സമര സമിതികളിൽ ബി ജെ പിക്കാരും സി പി എമ്മുകാരും ലീഗുകാരും കോൺഗ്രസുകാരുമൊക്കെയുണ്ട്. സത്യത്തിൽ ഇത്തരത്തിൽ വരുന്ന പുതിയ മുന്നേറ്റങ്ങൾ നിലവിലുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അരാഷ്ട്രീയതയാണ് തുറന്നുകാട്ടുന്നത്. സി പി എമ്മിനെപ്പോലെയോ മറ്റോ ഉള്ള സംഘടനകൾക്കുള്ള കേന്ദ്രീകൃതസ്വഭാവമല്ല പുതിയ പല മുന്നേറ്റങ്ങൾക്കുള്ളത്. സംഘടനകളെക്കുറിച്ചും മുന്നേറ്റങ്ങളെക്കുറിച്ചും പരമ്പരാഗതമായി നമുക്കുള്ളിൽ കിടക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഇത് മുന്നണിയാകുമോ? സംഘടനാരൂപത്തിൽ എപ്പോൾ എത്തും? അധികാരത്തിലെത്തുമോ? ഇത്തരം സംശയങ്ങൾ വരുന്നത് നേരത്തേയുള്ള ചില ഹാങ്ങോവറിൽ പുതിയ മുന്നേറ്റങ്ങളെ സമീപിക്കുന്നതു കൊണ്ടാണ്. മുഖ്യധാരാ രാഷ്ട്രീയത്തിലുള്ള പലരും മടിച്ചു നിൽക്കുകയാണ്. അവരും ഘട്ടംഘട്ടമായി പുറത്തേക്ക് വരും. അതെല്ലാം ഭേദിച്ച് പുറത്തു കടക്കുക എളുപ്പമല്ല. അങ്ങനെ സമയമെടുത്തുകൊണ്ടു മാത്രമെ പുതുതായി ഒരു സ്വഭാവം ഇത്തരം സമരങ്ങൾക്കും സംഘടനകൾക്കും സ്വാഭാവികമായും രൂപപ്പെടാനൊക്കൂ.

അത്തരത്തിൽ പെട്ടെന്ന് കോഓർഡിനേഷൻ നടത്താൻ പറ്റുന്നതല്ലെങ്കിലും പല ഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. ദേശീയപാതസമരത്തിൽ നിരവധി സംഘടനകൾ ഒന്നിച്ചുചേർന്നിട്ടുണ്ട്. ആദ്യകാലത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസ് മാത്രമുണ്ടായിരുന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികളിൽ ആളുകൾ ചേരാൻ ഏറെ സംശയം പ്രകടിപ്പിച്ചിരുന്നില്ലേ? ഏറെ സമയമെടുത്താണ് പിന്നീട് പലരും കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നത്. ഇതേ പോലെ ഇത്തരം ഒന്നിക്കലിനും പുതിയ മുന്നേറ്റങ്ങൾ ശക്തിപ്പെടുന്നതിനും സമയമെടുക്കും. അത്രമാത്രം.

വ്യത്യസ്ത സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി മുന്നേറ്റങ്ങൾ കേരളത്തിന്റെ ചെറിയ സ്ഥലങ്ങളിൽ പോലും ഉണ്ട്. അതിനാൽ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇത്തരം പുതിയ മുന്നേറ്റങ്ങൾ പലയിടത്തും നിർണ്ണായക സ്വാധീനഘടകമാകുമെന്നാണ് പ്രതീക്ഷ.

(കേരളീയം, ലക്കം 8, പുസ്തകം 11, 2010 ആഗസ്റ്റ്)

Thursday, August 12, 2010

തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ ധാരണ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു മാസമെങ്കിലും വൈകും.

പുതിയ ത്രിതല പഞ്ചായത്തു ഭരണസമിതികൾ ഒൿടോബർ 2ന് മുമ്പ് നിലവിൽ വരേണ്ടതാണ്. സെപ്തംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയാലെ അത് സാധ്യമാകൂ. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുന:സംഘടനാ പ്രശ്നം കോടതിയുടെ മുന്നിലായിരുnnu. കോടതിയുടെ തീരുമാനം വന്നശേഷവും സർക്കാർ തുടർ നടപടികൾ വൈകിപ്പിച്ചതുകൊണ്ട് അവിടങ്ങളിൽ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്തുന്നതിനെ കുറിച്ച് ഊഹാപോഹങ്ങൾ പരന്നിരുന്നു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന ധാരണയുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പൂർത്തിയാകുന്നതുവരെ തെരഞ്ഞെടുപ്പ് വൈകുമെന്നർത്ഥം.

തെരഞ്ഞെടുപ്പ് ഒൿടോബർ അവസാനത്തിലാകാനാണ് സാധ്യത. പുതിയ ഭരണ സമിതികൾക്കായി നവംബർ ആദ്യം വരെ കാത്തിരിക്കേണ്ടിവരും.

ഇന്നത്തെ വാർത്തയ്ക്ക് കേരള ഓൻലൈൻ കാണുക

Tuesday, August 10, 2010

Message from Bishop Geevarghese Mar Coorilos

The following is a message sent by Bishop Geevarghese Mar Coorilos in response to the 12-point programme of the Janakeeya Aikyavedi:

Dear and respected BRP Sir:

Many thanks for your mail which I read with much interest. I do concur with the sentiments and interests expressed in the document. The only comment I would make is that it should also speak for the most vulnerable of all, the physically and the mentally challenged sections of our society, particularly the mentally challenged who are not organised at all and hence easily neglected by the ruling class everywhere. Otherwise, I am with you all the way. My best wishes for this important initiative and please do count me as one among you in this initiative

In solidarity
Bishop Coorilos

പെരുമ്പടവം ശ്രീധരന്റെ സന്ദേശം

Photo: Courtesy WebDuniya

അഴിമതിമുക്തമായ ഒരു സമൂഹം ഇനി അസ്സാധ്യമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നു എന്ന് ഭയപ്പെടുന്നവരുടെ സംഖ്യ ചെറുതല്ല. അവരുടെ ആശങ്കകളും വേവലാതികളും അനാഥമായിപ്പോകുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ ആസുരത മറ്റൊരു നന്മയെയും നിലനിൽക്കാൻ സമ്മതിക്കാത്ത തരത്തിൽ ശക്തമായിരിക്കുന്നുവെന്ന യാഥാർത്ഥ്യം കാണാതിരുന്നുകൂടാ. അന്നും ഈ അവസ്ഥ അങ്ങനെ തുടർന്നാൽ മതിയോ? അഴിമതിവിമുക്തവും കക്ഷിരാഷ്ട്രീയവിമുക്തവുമായ ഒരു പുതിയ സാഹചര്യം ഉണ്ടാക്കിറ്യെടുക്കാനുള്ള തീവ്രമായ ആഗ്രഹവും തീരുമാനവും തന്നെയാണ് ഫലപ്രദമായ ആദ്യത്തെ ചുവട്. അതിനുള്ള ഒരു സംരംഭം എന്ന നിലയ്ക്ക് അനിക്ക് ജനകീയ ഐക്യവേദിയോട് താല്പര്യമുണ്ട്. അങ്ങനെയൊരു പുതിയ പ്രസ്ഥാനത്തിന്റെ അനിവാര്യതയെക്കുറിച്ച് എനിക്ക് ഉറപ്പുണ്ട്.

സക്കറിയയുടെ അഭിവാദ്യങ്ങൾ

Photo: Courtesy http://www.chintha.com

കേരളത്തില്‍ ജനാധിപത്യം എന്നാല്‍ രാഷ്ട്രീയ കക്ഷികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ജനങ്ങളുടെ മേല്‍, അവരുടെ നാമത്തില്‍, അടിച്ചേല്‍‌പ്പിക്കുകയാണ് എന്നായിത്തീര്‍ന്നിരിക്കുന്നു. കൂട്ടാളികളായ മാധ്യമങ്ങളുടെ സഹായത്തോടെയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനാധിപത്യത്തിന്റെ പിരമിഡ് തലകീഴാക്കി, തങ്ങള്‍ മേലാളരും ജനങ്ങള്‍ കീഴാളരുമാണ് എന്ന ഫാഷിസ്റ്റ് ക്രമം കൈവരുത്തുന്നത്. ജനങ്ങള്‍ കേരളത്തിലെ ഇരുമുന്നണികള്‍ക്കും വെറും ഒരു അലങ്കാരവസ്തു മാത്രമാണ്. അധികാരത്തിനും സമ്പത്തിനും ആര്‍ഭാടത്തിനും വേണ്ടിയുള്ള പാര്‍ട്ടികളുടെ താല്പര്യങ്ങളാണ് കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളെ ഇന്ന് ഭരിക്കുന്നത് എന്നത് അവിശ്വസനീയമായി തോന്നിയേക്കാം, പക്ഷെ ഇരുമ്പുലക്ക പോലെയുള്ള ഒരു ക്രൂര സത്യമാണ്. ധിക്കാരികളായ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങളുടെ ശിരസ്സില്‍ ആഞ്ഞടിക്കുന്ന ഒരു ഇരുമ്പുലക്ക.

മലയാളികള്‍ക്ക് ലജ്ജാകരവും ആപത്കരവുമായ ഈ അവസ്ഥാ വിശേഷത്തിന്റെ നടുവിലേക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകള്‍ വന്നെത്തുന്നത്. ജനതാല്പര്യങ്ങളെ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടിമകളെപ്പോലെ പിടിച്ചെടുക്കാനും ചങ്ങലയ്ക്കിടാനും കിണഞ്ഞു പരിശ്രമിക്കാന്‍ പോവുകയാണ് എന്നതില്‍ സംശയം വേണ്ട. പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും അവരെ സംബന്ധിച്ചിടത്തോളം മറ്റൊരു വരുമാനമാര്‍ഗ്ഗം മാത്രമാണ്.

രാഷ്ട്രീയപ്പാര്‍ട്ടികളെ നമുക്ക് ആവശ്യമാണ്. പക്ഷെ നമ്മുടെ ജീവിതങ്ങളുടെ അധിനിവേശകരായ അഴിമതിയില്‍ കുളിച്ച സ്വേച്ഛാധിപതികളായല്ല, നമ്മുടെ യഥാര്‍ത്ഥ താല്പര്യങ്ങളുടെ പ്രതിനിധികളായാണ് അവരെ നമുക്ക് ആവശ്യം. അതാണ് ജനാധിപത്യത്തിലെ അവരുടെ ഒരേയൊരു പങ്കും കര്‍ത്തവ്യവും. പക്ഷെ അവരത് മറന്നിരിക്കുന്നു. അത് മറക്കാന്‍ മാധ്യമങ്ങള്‍ നമ്മെ പരിശേഏലിപ്പിക്കുകയും ചെയ്യുന്നു. പാര്‍ട്ടികളെ അവര്‍ ആരാണെന്ന അടിസ്ഥാന സത്യം ഓര്‍മ്മിപ്പിയ്ക്കാനും ജനങ്ങളുടെ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ട്ടികളുടെ മദ്ധ്യസ്ഥത ആവശ്യമില്ലെന്ന വസ്തുത അരക്കിട്ടുറപ്പിയ്ക്കാനും ജനങ്ങളുടെ മേലുള്ള പാര്‍ട്ടികളുടെ നീരാളിപ്പിടിത്തത്തിന് അരവസാനമിടുന്ന പ്രക്രിയയ്ക്ക് ആരംഭം കുറിയ്ക്കാനും ഈ വരുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകള്‍ ഉപയോഗിക്കേണ്ടത് മലയാളികളുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രാധാന്യമുള്ള ഒരു ആവശ്യമാണ്.

ഈ ഇന്നം മുന്നില്‍ വച്ചുകൊണ്ട് ജനകീയ ഐക്യവേദി നടത്തുന്ന പരിശ്രമങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രപ്രാധാന്യമുള്ള ഒരു നീക്കമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നോ മാധ്യമങ്ങളില്‍ നിന്നോ ജനങ്ങളെ മുന്‍‌നിര്‍ത്തിയുള്ള ഒരു നീക്കവും ഈ അവസരത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല എന്നു മാത്രമല്ല അവര്‍ ഒറ്റക്കെട്ടായി ജനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പരിശ്രമിക്കും. അതുകൊണ്ട് ജനകീയ ഐക്യവേദിയുടെ ഒരുപക്ഷെ ഒറ്റപ്പെട്ട ഈ ശബ്ദമുയര്‍ത്തല്‍, ഈ പ്രഖ്യാപന സമ്മേളനം, വിലയേറിയ ഒന്നാണ്.

മലയാളികളുടെയും കേരളത്തിന്റെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജനകീയ ഐക്യവേദിയുടെ പരിശ്രമത്തിന് എന്റെ എളിയ അഭിവാദ്യങ്ങള്‍!
സുഗതകുമാരിയുടെ സന്ദേശം
പഞ്ചായത്തുകളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനാകുമെന്ന് എനിക്ക് വിശ്വാസമില്ല. എന്നാൽ ഓരോ പ്രദേശത്തും അവിടെയുള്ള ഏറ്റവും നല്ല ജനസേവകരെ കണ്ടെത്തി തിരഞ്ഞെടുക്കാൻ നാട്ടുകാർക്ക് സാധിക്കണം. ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് ഇങ്ങനെയുള്ള ഒന്നായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും ഭ്രാന്തമായ വികസന മോഹവുമില്ലാത്തവരും പരിസ്ഥിതിയുടെയും സ്ത്രീകളുടെയും പീഡിതരുടെയും പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകുകയും മദ്യമെന്ന മഹാശാപത്തിൽ നിന്ന് നാടിനെ മുക്തമാക്കാൻ ശ്രമിക്കുന്നവരുമായവരുടെ നേതൃത്വത്തിലുള്ള ഒരു പഞ്ചായത്ത് ഭരണമാണ് എന്നെപ്പോലുള്ളവർ സ്വപ്നം കാണുന്നത്.
Photo: S. Gopakumar, The Hindu